മഹേശന്റെ മരണം: ആറ് വർഷമായിട്ടും എങ്ങുമെത്താതെ അന്വേഷണം; സുധീരന്റെ വരവിൽ സര്‍ക്കാർ ഇടപെലിന് കളമൊരുങ്ങുന്നു

കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ കേസെടുത്തത് ഒഴിച്ചാല്‍ ഇത്തരമൊരു കേസില്‍ സ്വീകരിക്കേണ്ട കാര്യക്ഷമായ നടപടിക്രമങ്ങളൊന്നും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല

മഹേശന്റെ മരണം: ആറ് വർഷമായിട്ടും എങ്ങുമെത്താതെ അന്വേഷണം; സുധീരന്റെ വരവിൽ സര്‍ക്കാർ ഇടപെലിന് കളമൊരുങ്ങുന്നു
dot image

കൊച്ചി: വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും പ്രതികളായ കെ കെ മഹേശന്റെ ആത്മഹത്യാ പ്രേരണക്കേസിന് വീണ്ടും ജീവന്‍വെയ്ക്കുന്നു. പിണറായി സര്‍ക്കാര്‍ അന്വേഷണം മരവിപ്പിച്ച കേസില്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ വരവോട ശക്തമായ സര്‍ക്കാര്‍ ഇടപെടലിന് കളമൊരുങ്ങുകയാണ്. മൈക്രോഫിനാന്‍സ് തട്ടിപ്പിലെ വെള്ളാപ്പള്ളി നടേശന്റെ പങ്ക് വെളിപ്പെടുത്തിയതിന്റെ പേരില്‍ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് പരസ്യമാക്കിയാണ്, എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്ററും ആയിരുന്ന മഹേശന്‍ 2020 ജൂണ്‍ 24ന് ജീവനൊടുക്കിയത്. ജീവനൊടുക്കാനായി ഒരു മാസത്തോളം വരുന്ന തയ്യാറെടുപ്പായിരുന്നു മഹേശന്‍ നടത്തിയത്. 32 പേജുള്ള ആത്മഹത്യാ കുറിപ്പാണ് മഹേശന്‍ എഴുതിവെച്ചത്. കേസില്‍ സാക്ഷികള്‍ ഒട്ടേറെയുണ്ടായിരുന്നു. ആറ് വര്‍ഷമായിട്ടും കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല.

'എന്റെ ജീവിതം എന്റെ നേതാവ് വെള്ളാപ്പള്ളി സാറിനും എന്റെ സുഹൃത്ത് കെ എല്‍ അശോകനുമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയന്‍ നേതാക്കന്മാര്‍ക്ക് വേണ്ടി ഹോമിക്കുന്നു', താന്‍ സെക്രട്ടറി ആയിരുന്ന കണിച്ചുകുളങ്ങര എസ്എന്‍ഡിപി യോഗം ഓഫീസില്‍ കെ കെ മഹേശന്‍ ജീവനൊടുക്കിയതിന് പിന്നാലെ പൊലീസ് കണ്ടെടുത്ത ഈ ആത്മഹത്യാ കുറിപ്പിന്റെ പേരിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വി കെ നടേശന്‍ എന്ന വെള്ളാപ്പള്ളി നടേശന്‍, മാനേജര്‍ കെ എല്‍ അശോകന്‍, വി എന്‍ തുഷാര്‍ എന്ന തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ പ്രതികളാകുന്നത്. ആത്മഹത്യക്ക് സ്വതവേ രജിസ്റ്റര്‍ ചെയ്യുന്ന അസ്വാഭാവിക മരണത്തിനുള്ള കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍, മഹേശന്റെ കുടുംബം ഹൈക്കോടതി വരെ പോയി ഉത്തരവ് വാങ്ങിയാണ് വെള്ളാപ്പളി അടക്കമുള്ളവരെ പ്രതിസ്ഥാനത്ത് ചേര്‍ത്ത് മാരാരിക്കുളം പൊലീസിനെ കൊണ്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യിപ്പിച്ചത്.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പരാതിക്ക് പിന്നാലെ 2020ല്‍ മൈക്രോഫിനാന്‍സ് കേസ് ചൂടുപിടിച്ചപ്പോള്‍, പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ആയിരുന്ന തന്റെ മേല്‍ കുറ്റമെല്ലാം ചാരി നടേശന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്ന വിവരം മഹേശന് കിട്ടി. ഇതോടെ തട്ടിപ്പില്‍ വെള്ളാപ്പള്ളി അടക്കമുള്ളവരുടെ പങ്ക് വെളിപ്പെടുത്തി 32 പേജ് കുറിപ്പ് എഴുതി യൂണിയനിലെ പലര്‍ക്കും മഹേശന്‍ വാട്‌സ്ആപ്പില്‍ അയച്ചു. ഇതോടെ തെറ്റിയ നടേശന്‍, പൊലീസിനെ സ്വാധീനിച്ച് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആശങ്ക ശക്തമായതോടെയായിരുന്നു മഹേശന്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

വെള്ളാപ്പള്ളിയുടെ അടുപ്പക്കാര്‍ തന്നെ ഇക്കാര്യങ്ങള്‍ അറിയിച്ചുവെന്ന്, പേരുകള്‍ സഹിതം മഹേശന്‍ കുറിച്ച് വച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് ആലപ്പുഴയില്‍ മൊഴി കൊടുത്ത 2020 ജൂണ്‍ എട്ട് എന്ന് തീയതി വച്ച് മഹേശന്‍ എഴുതിയ കുറിപ്പില്‍ ഇതടക്കം വിവരങ്ങളുണ്ട്. പിന്നാലെ പത്തനംതിട്ടയിലെ മൈക്രോഫിനാന്‍സ് കേസില്‍ മൊഴി കൊടുക്കാന്‍ നോട്ടീസ് വീട്ടിലെത്തി. ഇതോടെ കുരുക്ക് മുറുകിയെന്ന് ഉറപ്പിച്ച മഹേശന്‍ സ്വന്തം വിധിയെഴുതി. കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ കേസെടുത്തത് ഒഴിച്ചാല്‍ ഇത്തരമൊരു കേസില്‍ സ്വീകരിക്കേണ്ട കാര്യക്ഷമായ നടപടിക്രമങ്ങളൊന്നും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. സുധീരന്റെ പരാതിയില്‍ ആഭ്യന്തര വകുപ്പ് അന്വേഷത്തിന് ഉടന്‍ ഉത്തരവിറക്കിയേക്കും.

Content Highlights- The investigation into Maheshan’s death has remained unresolved for six years. Recent intervention by V M Sudheeran has brought renewed attention to the case,

dot image
To advertise here,contact us
dot image