

കാസര്‍കോട്: കാസര്‍കോട് പളളിപ്പാടിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. കര്‍ണാടക പുത്തൂര്‍ സ്വദേശി സെറീന(27)യെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ ഉണ്ടാകാത്തതിന്റെ പേരില്‍ ഭര്‍തൃമാതാവ് സെറീനയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. യുവതിയെ ഭര്‍തൃമാതാവ് ആളുകളുടെ മുന്നില്‍വെച്ച് അപമാനിക്കാറുണ്ടെന്നും കുടുംബം ആരോപിച്ചു.
സെറീനയെ ഇന്നലെ വൈകുന്നേരമാണ് വീടിനോട് ചേര്‍ന്നുളള ഷെഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സെറീന മരിച്ച വിവരം ഭര്‍ത്താവിന്റെ വീട്ടുകാരാണ് ഫോണ്‍ മുഖേന യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
നാലുവര്‍ഷം മുന്‍പാണ് സെറീനയും സൈനുദ്ദീനും തമ്മിലുളള വിവാഹം നടന്നത്. നാലാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കെയാണ് യുവതി ജീവനൊടുക്കിയത്. കുട്ടികളാവാത്തതിൽ സൈനുദ്ദീന്റെ മാതാവിന്റെയും ബന്ധുക്കളുടെയും മാനസിക പീഡനം സഹിക്കാനാവാതെ സെറീന സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ കുടുംബങ്ങള്‍ തമ്മിൽ സമവായത്തിലെത്തി അവരെ തിരികെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. പിന്നീടും മാനസിക പീഡനം തുടര്‍ന്നതോടെയാണ് യുവതി ജീവനൊടുക്കിയത്.
Content Highlights: 'Mental torture by mother-in-law over not having children'; Woman kill herself Kasaragod