

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് അറസ്റ്റിലായ പ്രതികളെ കാണാനെത്തിയ എ എ റഹീം എംപിയുടെ വാഹനം എ ആര്‍ ക്യാമ്പില്‍ തടഞ്ഞു. പാളയം ലോക്കൽ സെക്രട്ടറിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ ഐ പി ബിനു ഉള്‍പ്പെടെയുള്ള പ്രതികളെ കാണാനാണ് എം പി എത്തിയത്. പിന്നീട് ഡിജിപി ഇടപെട്ട് എ എ റഹീമിനെ എ ആര്‍ ക്യാമ്പിലേക്ക് പ്രവേശിപ്പിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി സംഘത്തിനെതിരെ ആക്രമണം നടത്തിയ കേസിൽ 19 പ്രതികൾ പിടിയിലായിരുന്നു. ഇന്ന് മാത്രം വിവിധ ഇടങ്ങളിൽ നിന്നായി 14 പേരെയാണ് പിടികൂടിയത്.
പൊലീസ് പിടികൂടിയ എല്ലാ പ്രതികളെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. മനോജ്, ജീവൻ, ഷൈൻ, ശ്രീജിത്ത്, ഷാഹിൻ, നിധിൻ രാജ്, അമൽ, അനിൽകുമാർ, കിരൺ, രേവന്ത് , ദിനിത്ത് വി നായർ, ലെനിൻ രാജ്, ഐ പി ബിനു, രാഹുൽ, വൈശാഖ്, രാഹുൽ ആർ രാജൻ, ഹരീഷ് കുമാർ , നന്ദു,ഷഫീഖ് എന്നിവരാണ് പൊലീസ് പിടിയിലായത്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ അഞ്ച് പേരെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവരെ 14 ദിവസത്തേയ്ക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ റിമാൻഡ് ചെയ്തത്. ഇ ഡി ഉദ്യോസ്ഥര്‍ക്കെതിരായ ആക്രമണത്തിൽ ഇന്നലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു, ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുന്ന വാഹനത്തിന് നേരെ ഐ പി ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇതിനിടെ മുൻമന്ത്രി മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട് കോട്ടുളിയിലുള്ള വീട്ടിൽ നടത്തിയ ഇ ഡി റെയ്ഡിന് എതിരായ പ്രതിഷേധത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെ 57 പേർക്ക് എതിരെ പൊലീസ് കേസ് എടുത്തു. എം മെഹബൂബ്, എ പ്രദീപ് കുമാർ, വി വസീഫ് അടക്കമുള്ളവർക്കെതിരെയാണ് കേസ്.
റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഐഎം കലാപശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കലാപം ഒഴിവാക്കാനായത് പൊലീസ് സംയമനം പാലിച്ചതോടെയാണെന്നും കലാപം ഒഴിവാക്കാനാണ് പാര്‍ട്ടി ഓഫീസില്‍ കയറാതിരുന്നതെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിജിപിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിപ്പിക്കുകയായിരുന്നു.. ഇന്റലിജന്‍സ് ADGPയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ഇന്റലിജന്‍സ് മേധാവി പി വിജയന്‍, പൊലീസ് ഉപദേഷ്ടാവ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Content Highlights: AA Rahim Stopped While Visiting CPM Workers Arrested in ED Attack Case