

ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയില്‍ മത്സരിച്ച മുൻ സിപിഐഎം നേതാവ് ജി സുധാകരന്റെ വിമര്‍ശനത്തിന് മറുപടി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം. ജി സുധാകരന്‍ തന്റെ നേരെ ഭ്രാന്ത് പിടിച്ച് തുള്ളാന്‍ വരേണ്ടെന്നും സിപിഐഎമ്മുകാര്‍ക്ക് ക്ലാസെടുക്കണ്ടെന്നും സലാം തുറന്നടിച്ചു.
സുധാകന്‍ തൊപ്പിവെച്ച് ചെണ്ടകൊട്ടി തന്നവരുടെ അടുത്തുപോയി തുള്ളിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കോണ്‍ഗ്രസുകാര്‍ക്കും ബിജെപികാര്‍ക്കും ജമാഅത്തെ ഇസ്ലാമിക്കും ക്ലാസെടുത്താല്‍ മതിയെന്നും സലാം ചൂണ്ടിക്കാട്ടി. ജി സുധാകരന്റെ യഥാര്‍ത്ഥ മുഖം കേരളം അറിയണം. 'സൂരിനമ്പൂതിരി മുതല്‍ കല്പകവാടിവരെ' എന്ന പേരില്‍ നവമാധ്യമം വഴി പലദിവസങ്ങളിലായി എഴുതി കേരളത്തെ അറിയിക്കണം എന്നാണ് വിചാരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയതിന് ശേഷം 10 ദിവസത്തിനുള്ളില്‍ ഈ പരമ്പര എഴുതി തുടങ്ങുമെന്നും എച്ച് സലാം പറഞ്ഞു.
എച്ച് സലാം ഇനിയും ഭ്രാന്ത് പിടിച്ച് നടക്കുകയാണോയെന്ന് കഴിഞ്ഞ ദിവസം ജി സുധാകരൻ ചോദിച്ചിരുന്നു. രമേശ് ചെന്നിത്തല അടക്കം പങ്കെടുത്ത ഇ വി ശ്രീധരന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ജി സുധാകരന്‍റെ പ്രതികരണം. സലാമിന് തോല്‍ക്കുമെന്ന് മനസിലായി. സലാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. തനിക്കെതിരെ തെളിവ് പുറത്തുവിടാന്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടതില്ല. കോടതി സലാമിന്റെ പോക്കറ്റിലിരിക്കുന്ന കളിപ്പാട്ടമല്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.
കേരളം നമ്പര്‍ വണ്‍ എന്നാണ് രാഷ്ട്രീയ നേതാക്കള്‍ പ്രസംഗിക്കുന്നതെന്നും പരസ്പര സ്നേഹത്തില്‍ കേരളം നമ്പര്‍ പൂജ്യമാണെന്നും ജി സുധാകരന്‍ വിമര്‍ശിച്ചിരുന്നു. സാധാരണക്കാരന് കേരളത്തില്‍ പരിഗണനയില്ല. ലോകത്ത് ഒരിടത്തും കേരളത്തിലെ പോലെ സാമൂഹ്യ കൊലകള്‍ നടക്കുന്നില്ല. ക്രിമിനല്‍ മനോഭാവമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ കടന്നുകയറി. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ കടന്നുകയറിയത്. അവരുടെ പേരുകള്‍ പറയുന്നില്ലെന്നും പൊളിറ്റിക്കല്‍ ക്രിമിനലിസമാണ് നടക്കുന്നതെന്നും സിപിഐഎമ്മിനെ ലക്ഷ്യംവെച്ച് ജി സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതോടെയാണ് എച്ച് സലാം പ്രതികരണവുമായി രംഗത്തെത്തിയത്.
Content Highlights: H Salam issued a strong response to remarks made by G Sudhakaran, signaling internal disagreements within Kerala’s CPM