

കോട്ടയം: ക്രൈസ്തവ സഭയ്ക്കെതിരായ ബിജെപി നേതാവ് ഷോണ്‍ ജോർജിന്‍റെ പരാമർശത്തിൽ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. തെരഞ്ഞെടുപ്പിൽ ക്രൈസ്തവസഭ ആരുടെയും കൂടെയുണ്ടെന്ന് പറയാറില്ല. ആരെയും ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും ജോസ് കെ മാണി പറഞ്ഞു.
ബിജെപിക്ക് അത്ര സ്നേഹമുണ്ടെങ്കിൽ എഫ്സിആർഎ എന്തിനാണ് കൊണ്ടുവന്നതെന്നും അദേഹം ചോദിച്ചു. വന്യമൃഗങ്ങളുടെയും നെൽകർഷകരുടെയും വിഷയങ്ങൾ സഭ ഏറ്റെടുത്തതാണെന്നും അദേഹം പറഞ്ഞു. ദീപിക സഭയുമായി ബന്ധപ്പെട്ട് മാത്രമല്ല, സാമൂഹിക വിഷയങ്ങളിലും ഇടപെടും. വന്യമൃങ്ങളുടെ വിഷയമായാലും ഛത്തീസ്ഗഡ് വിഷയമായാലും ദീപിക കൃത്യമായി റിപ്പോർട്ട് ചെയ്യും. സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ദീപിക പത്രത്തിൽ വരും. അത് ആർക്കും എതിരല്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
ദീപിക പത്രത്തിനെതിരെ വിമര്‍ശനവുമായി പി സി ജോർജിന്റെ മകനും ബിജെപി നേതാവുമായ ഷോണ്‍ ജോര്‍ജും രംഗത്തെത്തിയിരുന്നു. ദീപികയിലെ ചില വ്യക്തികള്‍ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകര്‍ക്ക് വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നുമാണ് ഷോണ്‍ ജോര്‍ജ് പറഞ്ഞത്. സഭയുടെ മുഖപത്രം സഭയുടെ താത്പര്യങ്ങളാണ് സംരക്ഷിക്കേണ്ടത് എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. ദീപികയില്‍ വരുന്നത് കോണ്‍ഗ്രസ് പരസ്യങ്ങളാണെന്നും പിതാക്കന്മാരുടെ ലേബലില്‍ യുഡിഎഫിന് വേണ്ടി ചിലര്‍ വീടുപണി ചെയ്യുകയാണെന്നും ദീപിക ഇത് നിര്‍ത്തണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Jose K Mani against Shawn George's remarks against Christian Diocese