

കോട്ടയം: കേന്ദ്രസർക്കാരിന്റെ വിവാദ എഫ്‌സിആർഎ ഭേദഗതിയിൽ രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. ജനാധിപത്യ രാജ്യത്ത് ഈ തരത്തിലുള്ള ഭേദഗതി ആദ്യമെന്നും സുതാര്യതയില്ലാതെ കേന്ദ്ര സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
മുൻകാല പ്രാബല്യത്തിലൂടെ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ സാധിക്കുന്നതാണ് ബിൽ.
താൽപര്യമില്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ധാക്കുന്നത് കേന്ദ്രസർക്കാർ നേരത്തെ തുടങ്ങിയിരുന്നു. ബിൽ സെലക്ട് കമ്മറ്റിക്ക് വിടില്ലെന്ന കടുംപിടുത്തത്തിലാണ് സർക്കാർ എന്നും വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധത്തിനിറങ്ങിയത് സ്വാഗതാർഹമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സഹമന്ത്രിയായ ജോർജ് കുര്യനെയും ബ്രിട്ടാസ് വിമർശിച്ചു. ക്രൈസ്ത ലേബലിൽ മന്ത്രിയായ ജോർജ് കുര്യൻ പുറം തിരിഞ്ഞ് നിൽക്കുകയാണെന്നും അൽപ്പമെങ്കിലും ഉളുപ്പുള്ളവർ ഇത് ചെയ്യില്ല എന്നും ബ്രിട്ടാസ് വിമർശിച്ചു.
എഫ്‌സിആർഎ നിയമ ഭേദഗതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എംപിമാര്‍ക്കും സിബിസിഐ നിവേദനം നല്‍കിയിരുന്നു. വിശദ പരിശോധനയ്ക്കായി ബില്ല് പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണമെന്നും പരാതികൾ പരിഗണിച്ച് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് സിബിസിഐ നിവേദനം നൽകിയത്.
തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി കേരളത്തിലെ എംപിമാർ ഡൽഹിയിലെത്തി വിഷയത്തിൽ ഇടപെടണമെന്നാണ് സിബിസിഐ നിലപാട്. ബിൽ നിയമമായാൽ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നൽകിയിരുന്നു. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നതാണ്. ഇതിനോടകം തന്നെ ശക്തമായ നിയന്ത്രണമുള്ളപ്പോൾ തിടുക്കത്തിലുള്ള നടപടി രാജ്യമാകെയുള്ള എൻജിഒകളെയും സംഘടനകളെയും വരുതിയിലാക്കാനാണെന്നും സഭാ നേതൃത്വം വിമർശിച്ചിരുന്നു.
എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയും രംഗത്തെത്തിയിരുന്നു. എഫ്‌സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബില്‍ ന്യൂനപക്ഷ വേട്ടയ്ക്കുളള മറ്റൊരു മാരകായുധമാണെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറഞ്ഞത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയമായിട്ടുപോലും ഒരു മറയുമില്ലാതെ ഇത്തരം അജണ്ടകള്‍ നടപ്പിലാക്കുന്നുണ്ടെങ്കില്‍ ഇത് സൂചനയല്ല, കൃത്യമായ സന്ദേശമാണെന്നും ദീപിക കുറ്റപ്പെടുത്തി. 'സംഘപരിവാര്‍ ആക്രമണങ്ങള്‍, മതപരിവര്‍ത്തന നിരോധന നിയമം, എഫ്‌സിആര്‍എ, ന്യൂനപക്ഷ കമ്മീഷനിലെ അംഗത്വനിഷേധം. ക്രൈസ്തവരെക്കുറിച്ച് ബിജെപി ചിന്തിക്കുന്നില്ലെന്ന് പറയാനാവില്ല' എന്നും മുഖപ്രസംഗത്തില്‍ പരിഹാസമുണ്ട്.
Content Highlights: John Brittas strongly criticized the controversial amendment to the Foreign Contribution Regulation Act, stating that such a move is unprecedented in a democratic country. He alleged that the central government is acting without transparency and attempting to conceal key aspects of the amendment, raising serious concerns about democratic values.