'അത് അദ്ദേഹത്തോട് ചോദിക്കൂ'; കാസർകോടും മഞ്ചേശ്വരത്തും ഡീൽ എന്ന വി ഡി സതീശന്റെ ആരോപണത്തിൽ രമേശ് ചെന്നിത്തല

താൻ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുചോദ്യം

'അത് അദ്ദേഹത്തോട് ചോദിക്കൂ'; കാസർകോടും മഞ്ചേശ്വരത്തും ഡീൽ എന്ന വി ഡി സതീശന്റെ ആരോപണത്തിൽ രമേശ് ചെന്നിത്തല
dot image

കാസര്‍കോട്: കാസര്‍കോടും മഞ്ചേശ്വരത്തും എന്ത് ഡീലാണെന്ന് തനിക്ക് അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് തന്നെ ചോദിക്കൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡീല്‍ സംബന്ധിച്ച് വ്യക്തത തേടിയ മാധ്യമപ്രവര്‍ത്തകനോടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

കാസര്‍കോടും മഞ്ചേശ്വരത്തും ഡീല്‍ ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നതെന്നും ആ ഡീല്‍ എന്താണെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. അതിന് മറുപടിയായി കാസര്‍കോടും മഞ്ചേശ്വരത്തും തങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. അതല്ല ചോദിച്ചതെന്നും ഡീല്‍ എന്താണെന്ന് പറയൂ എന്നും മാധ്യമപ്രവര്‍ത്തകന്‍ ആവര്‍ത്തിച്ചു. ഇതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് വരുമ്പോള്‍ ചോദിച്ചോളൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് ഇറക്കിയ തുറുപ്പുചീട്ടായിരുന്നു സിപിഐഎം-ബിജെപി ഡീല്‍ ആരോപണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിച്ച പുതുയുഗ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു സിപിഐഎം-ബിജെപി ഡീല്‍ സംബന്ധിച്ച ആരോപണം ആദ്യം ഉന്നയിച്ചത്. കേരളത്തില്‍ സിജെപിയാണെന്നും യുഡിഎഫിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിന് പിന്നാലെ ഡീല്‍ ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു. പാലക്കാട് മണ്ഡലത്തില്‍ ഡീലുണ്ടെന്നായിരുന്നു സതീശന്‍ ആദ്യഘട്ടത്തില്‍ പറഞ്ഞത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനായി ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് എല്‍ഡിഎഫ് നിര്‍ത്തിയതെന്നായിരുന്നു സതീശന്‍ പറഞ്ഞത്. യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന വോട്ട് ഭിന്നിപ്പിക്കാനായിരുന്നു എല്‍ഡിഎഫിന്റെ ശ്രമം. പാലക്കാട് കൈവെള്ളയില്‍ എന്ന പോലെ തനിക്ക് അറിയാവുന്ന സീറ്റാണ് പാലക്കാട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒരു മാസത്തോളം താന്‍ അവിടെയുണ്ടായിരുന്നു. അവിടത്തെ ഓരോ ബൂത്തും തനിക്ക് കാണാപ്പാടമാണെന്നും സതീശന്‍ പറഞ്ഞിരുന്നു. പത്രികാ സമപ്പര്‍ണം പൂര്‍ത്തിയാക്കി ഇറങ്ങിയ ശേഷമായിരുന്നു ഡീല്‍ ആരോപണം സതീശന്‍ കടുപ്പിച്ചത്. പാലക്കാടിന് പുറമേ മറ്റ് ചില മണ്ഡലങ്ങളുടെ പേരും സതീശന്‍ ഉന്നയിച്ചിരുന്നു. കാസര്‍കോട്, മഞ്ചേശ്വരം, റാന്നി, കോന്നി തുടങ്ങിയ മണ്ഡലങ്ങളുടെ പേരായിരുന്നു സതീശന്‍ എടുത്തുപറഞ്ഞത്. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു അങ്ങനെയൊരു ഡീല്‍ സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.

Content Highlights- Ramesh Chennithala reacted to V D Satheesan’s allegation of a political deal in Kasaragod and Manjeshwaram

dot image
To advertise here,contact us
dot image