

തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വാഹന പരിശോധനയിൽ തൃശൂരിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി. കർണാടക കെഎസ്ആർടിസി ബസിൽ നിന്നാണ് പണം പിടിക്കൂടിയത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ബസിൽ നിന്ന് തൃശൂർ മുടിക്കോട് ദേശീയപാതയിൽ എത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള പൊലീസ് ചെക്കിങ്ങിലാണ് പണം കണ്ടെത്തിയത്. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും തൃശൂർ എക്സൈസ് ഇൻ്റലിജൻസും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് സംഭവം നടന്നത്. കർണാടക സ്വദേശിയായ ഉദയ ശങ്കറാണ് പണവുമായി പിടിയിലായത്. കർണാടകയിലെ വസ്തു വിറ്റ പണമാണെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇതു സംബന്ധിച്ച മറ്റു വിവരങ്ങളോ ഡോക്മെറ്റുകളോ ഇയാളുടെ കൈവശമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആദായ നികുതി വകുപ്പിന് കേസ് ഉടൻ തന്നെ കൈമാറുമെന്നും പൊലീസ് പറഞ്ഞു.
Content Highlights: Rs 62.5 lakh seized from Thrissur during vehicle inspection as part of legislative assembly elections