

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും സീറ്റില്ലെങ്കിലും തനിക്ക് പ്രശ്‌നമില്ലെന്നും ദീപ്തി മേരി വര്‍ഗീസ്. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങള്‍ നടത്തിയതെന്നും പോസ്റ്റര്‍ അടിച്ചതും അതിന്റെ ഭാഗമായാണെന്നും ദീപ്തി മാധ്യമങ്ങളോട് പറഞ്ഞു.
എഐസിസി തീരുമാനം വന്നാല്‍ മാത്രമേ സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ഥിരീകരണം നടത്താന്‍ കഴിയൂ. നേതൃത്വം മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും, ഇല്ലെങ്കിലും കുഴപ്പമില്ല. കൊച്ചിയിലെ സാഹചര്യം ഇത്തവണ യുഡിഎഫിന് അനുകൂലമാണ്. അതിനാല്‍ കൊച്ചിയില്‍ ആര് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും സീറ്റ് തിരിച്ചുപിടിക്കും. ജനങ്ങള്‍ക്കിടയില്‍ വലിയ പിന്തുണ ഇത്തവണ യുഡിഎഫിനുണ്ട്. രണ്ടാംഘട്ട പട്ടിക പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കാം. സിറ്റിങ് എംഎല്‍എമാര്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. എംഎല്‍എമാര്‍ ഇല്ലാത്ത മണ്ഡലങ്ങളിലും മുന്നൊരുക്കം ആവശ്യമുള്ളതിന്റെ ഭാഗമായിട്ടാണ് തയ്യാറെടുപ്പ് നടത്തിയതെന്നും ദീപ്തി പ്രതികരിച്ചു.
തൃക്കാരക്കര ആവശ്യപ്പെട്ടെങ്കിലും സിറ്റിങ് എംഎല്‍എ മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൊച്ചിയാകും ലഭിക്കുക എന്നതായിരുന്നു ലഭിച്ച വിവരം. പ്രചാരണത്തിന് സമയം കുറവായതിനാലാണ് മുന്നൊരുക്കമെന്ന നിലയില്‍ തയ്യാറെടുപ്പ് നടത്തിയത്. നോമിനേഷന്‍ നൽകാനും സമയം കുറവാണ്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എഐസിസിയിൽ നിന്ന് വിവരം ലഭിക്കാതെ ഒന്നും പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ് പ്രസ്ഥാനമെടുക്കുന്ന തീരുമാനം എന്തായാലും അതിനൊപ്പമായിരിക്കും താനും. സാധ്യതാ പട്ടികയിലുണ്ടെന്ന് ഉറപ്പാണെന്നും ദീപ്തി വ്യക്തമാക്കി.
Content Highlights: Congress leader Deepthi Mary Varghese publicly reacted in Kochi regarding issues surrounding her candidature