

ആലപ്പുഴ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബ്. സുധാകരനെ പിന്തുണച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് രാജി. ജി സുധാകരന്റെ സഹോദരനെ കൊലപ്പെടുത്തിയത് കെഎസ്‌യു ഗുണ്ടകള്‍ എന്നാണ് ആദ്യം പറഞ്ഞതെന്നും ഇപ്പോള്‍ നായര്‍ ഗുണ്ടകള്‍ ആണ് കൊന്നതെന്ന് ജി സുധാകരന്‍ തന്നെ പറയുന്നുവെന്നും ജോബ് പറഞ്ഞു. ഇങ്ങനെയൊക്കെ പരസ്യപ്രസ്താവന നടത്തി പാര്‍ട്ടിയില്‍ തുടരാന്‍ ആകുമോയെന്നും അദ്ദേഹം ചോദിച്ചു.
52 വര്‍ഷത്തെ കോണ്‍ഗ്രസ്സ് ബന്ധം ഉപേക്ഷിക്കുന്നതായി ജോബ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു. 'സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മര്യാദയും മാന്യതയുമില്ല. നേതൃത്വത്തിന് സഹജീവികളോട് അനുകമ്പയില്ല. ഇനി സീറ്റ് തന്നാലും വേണ്ട. പുന്നപ്രയിലെ കോണ്‍ഗ്രസുകാര്‍ ഒത്തിരി വേട്ടയാടപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ജി സുധാകരനെ പിന്തുണയ്ക്കണം എന്ന് പറയുമ്പോള്‍ അമ്പലപ്പുഴയിലെ കോണ്‍ഗ്രസുകാരോട് ഒരു വാക്ക് പറയേണ്ട ഉത്തരവാദിത്വം ഉണ്ടായിരുന്നു. ഇന്നലകളില്‍ ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിശ്വാസത്തില്‍ എടുക്കാന്‍ നേതൃത്വം തയ്യാറായില്ല', ജോബ് പറഞ്ഞു.
സുധാകരനെ പിന്തുണക്കുന്നത് യുഡിഎഫിന് മുതല്‍ക്കൂട്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി ജി സുധാകരനെതിരെ എതിരഭിപ്രായമില്ലെന്നും ജോബ് പറഞ്ഞു. അമ്പലപ്പുഴയില്‍ മത്സരിക്കാനിറങ്ങുന്ന ജി സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നു. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
പഴയ സഹപ്രവര്‍ത്തകനും നിലവില്‍ എംഎല്‍എയുമായ എച്ച് സലാമാണ് അമ്പലപ്പുഴയില്‍ ജി സുധാകരന്റെ എതിരാളി. എച്ച് സലാം പൊളിറ്റിക്കല്‍ ക്രിമിനലാണെന്ന ജി സുധാകരന്റെ പരാമര്‍ശം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ എല്ലാത്തിനോടും മറുപടി പറഞ്ഞു പോകാന്‍ താനില്ലെന്നായിരുന്നു സലാമിന്റെ പ്രതികരണം. വ്യക്തിപരമായ ശത്രുത ഇല്ലെന്നും താന്‍ കമ്മ്യൂണിസ്റ്റ് അല്ലായിരുന്നെങ്കില്‍ ജി സുധാകരന്‍ ഇലക്ഷന്‍ സെക്രട്ടറി ആക്കുമായിരുന്നോ എന്നും എച്ച് സലാം ചോദിച്ചിരുന്നു.
Content Highlights: KPCC general secratary resigned from Congress due to support towards G Sudhakaran