

തിരുവനന്തപുരം: കേരളം നല്ല സ്ഥലമാണെന്നും ഇവിടെയുള്ളവര്‍ നല്ല മനുഷ്യരാണെന്നും കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയും പങ്കാളി ഫര്‍മാന്‍ ഖാനും. തിരുവനന്തപുരത്ത് വെച്ച് വിവാഹിതരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. എല്ലാവരും തങ്ങളെ സ്‌നേഹത്തോടെ സ്വീകരിച്ചു. ആറു മാസമായി പ്രണയത്തിലായിരുന്നു. കേരളത്തില്‍ തന്നെ തുടരുമോ എന്നത് ആലോചിക്കും. പിതാവ് വേറെ വിവാഹം ആലോചിച്ചപ്പോഴാണ് ഇങ്ങനെ തീരുമാനിച്ചത്. ബന്ധം പിതാവ് അംഗീകരിക്കുമോ എന്നതില്‍ ഉറപ്പില്ലെന്നും മൊണാലിസ പറഞ്ഞു.
പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മഹാരാഷ്ട്ര സ്വദേശിയും നടനുമായ ഫര്‍മാന്‍ ഖാനാണ് വരന്‍. ഗുരുദേവ പ്രതിഷ്ഠക്ക് മുമ്പില്‍ നടന്ന ചടങ്ങിൽ മേൽശാന്തി കണ്ണൻ പോറ്റിയാണ് കാർമികത്വം വഹിച്ചത്.
വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തു. കേരളം മാനവസൗഹൃദത്തിന്റെ ഇടമാണെന്നും ഏത് മതത്തില്‍ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ടെന്നും എ എ റഹിം മാധ്യമങ്ങളോട് പറഞ്ഞു. 'കേരളം മാനവസൗഹൃദത്തിന്റെ ഇടമാണ്. ഏത് മതത്തില്‍ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ട്. ഭരണഘടന നല്‍കുന്ന അവകാശമാണത്. എന്നാലത് പലയിടത്തും സാധ്യമാകുന്നില്ല. അത് നിര്‍ഭയം സാധ്യമാകുന്ന ഏക ഇന്ത്യന്‍ സംസ്ഥാനത്തിന്റെ പേരാണ് കേരളം. വിവാഹം സ്വര്‍ഗത്തിലാണ്. അതെ, ആ സ്വര്‍ഗത്തിന്റെ പേരാണ് കേരളം', അദ്ദേഹം പറഞ്ഞു.
മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെത്തന്നെ നായകനായിരുന്ന ഫര്‍മാന്‍ ഖാനുമായി മൊണാലിസ പ്രണയത്തിലുമായിരുന്നു. വീട്ടുകാര്‍ ഇത് എതിര്‍ത്തതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്‌ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്‌ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ താൽപ്പര്യം.
Content Highlights: monalisa bhosle social media viral girl says kerala is nice place and people too