എ പത്മകുമാറിനെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കി സിപിഐഎം

സിപിഐഎമ്മിൻ്റെ ആഭ്യന്തര വിഷയങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും അകറ്റിനിർത്താനാണ് നീക്കമെന്നാണ് വിവരം

എ പത്മകുമാറിനെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കി സിപിഐഎം
dot image

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും സിപിഐഎം നേതാവുമായ എ പത്മകുമാറിനെ ഔദ്യോ​ഗിക വാട്‌സ്ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കി പത്തനംതിട്ട ജില്ലാ കമ്മിറ്റി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്മകുമാറിനെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയത്. ഇതിൻ്റെ സ്ക്രീൻ ഷോട്ട് പുറത്തുവന്നു.

ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിഞ്ഞെങ്കിലും എ പത്മകുമാറിനെ ഇതുവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. സിപിഐഎമ്മിൻ്റെ ആഭ്യന്തര വിഷയങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും അകറ്റിനിർത്താനാണ് വാട്‌സ്ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നീക്കമെന്നാണ് വിവരം.

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മാർച്ച് നാലാം തീയതിയായിരുന്നു പത്മകുമാർ ജയിൽ മോചിതനായത്. അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു പത്മകുമാര്‍ പുറത്തേയ്ക്ക് പോയത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ കേസുകളില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.

കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പത്മകുമാറിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. പിന്നീട് ദ്വാരപാല ശില്‍പ കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ മാറ്റം വരുത്തിയതും സ്വര്‍ണം ചെമ്പെന്ന് തിരുത്തി എഴുതിയതും പത്മകുമാറാണെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 20നായിരുന്നു പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

Content Highlights: CPM removes A Padmakumar from official WhatsApp group; screenshot released

dot image
To advertise here,contact us
dot image