

ആലപ്പുഴ: പെരുമ്പളം പാലം പെരുമ്പളം നിവാസികളുടെ ചിരകാല അഭിലാഷത്തിന്റെ സാഫല്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലം മേഖലയുടെ ടൂറിസം വികസനത്തിനടക്കം പ്രയോജനപ്പെടുമെന്നും എൽഡിഎഫിന് തുടർഭരണം സമ്മാനിച്ചതുകൊണ്ട് മാത്രമാണ് ഈ പദ്ധതികൾ നടത്താൻ സാധിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമ്പളം പാലം നാടിന് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫിനെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. 2016ന് മുൻപുള്ള കേരളത്തിൽ നമുക്ക് വലിയ തിക്താനുഭവങ്ങളുണ്ട്. പ്രധാനപ്പെട്ട വികസന പദ്ധതികളെല്ലാം അന്ന് സ്തംഭിച്ചു. നാടിന് ഒരു മാറ്റവും ഉണ്ടായില്ല. പദ്ധതികൾ വരില്ല എന്ന് ആളുകൾ ശപിച്ചിരുന്ന കാലമായിരുന്നു അത്. എന്നാൽ എൽഡിഎഫ് സർക്കാർ ശാപാന്തരീക്ഷം മാറ്റിയെന്നും വാചകങ്ങൾ മാത്രം പറയാതെ നാട്ടിൽ നടക്കില്ല എന്നുകരുതിയ പദ്ധതികൾ ഓരോന്നായി നടക്കുന്ന നിലയെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 കാലഘട്ടത്തിൽ നാഷണൽ ഹൈവേ പൂർത്തിയാകുമെന്ന് ആരും കണക്കാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ നാഷണൽ ഹൈവേ ഇപ്പോൾ അതിവേഗതയിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്.അടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി പൂർത്തിയായ ഭാഗം നാടിന് സമർപ്പിക്കും. ഗെയിൽ, ഇടമൺ കൊച്ചി പവർ ഹൈവേ എന്നിവയും സർക്കാർ നടപ്പിലാക്കി. നാടിനോടും ജനങ്ങളോടും പ്രതിബദ്ധതയുണ്ടാകണം.10 വർഷമായി എൽഡിഎഫിന് അത് വേണ്ടതിലധികമുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളെ എതിർക്കുന്നവർക്കൊപ്പം സർക്കാർ നിന്നില്ല എന്നും എൽഡിഎഫ് എല്ലാം നടത്തിക്കാണിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ് ഇക്കാര്യങ്ങൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Kerala Chief Minister Pinarayi Vijayan said that the Perumbalam bridge is the realization of a long-cherished dream of the people of Perumbalam. He stated that the bridge will improve connectivity and also contribute to the development of tourism in the region. The Chief Minister added that such major development projects were made possible because the Left Democratic Front received a continued mandate to govern the state.