

കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ആണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, ബിതുൽ, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ എന്നിവർ റിമാൻഡിലാണ്. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, നിയമവിരുദ്ധമായ സംഘം ചേരൽ, പരിക്കേൽപിക്കൽ, അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, റെയിൽവേ ആക്ടിലെ ചില വകുപ്പുകളുമെല്ലാം പ്രതികൾക്കെതിരെ ചുമത്തിയിരുന്നു.
പ്രതികളെ മറ്റന്നാൾ കോടതിയിൽ ഹാജരാക്കും. രണ്ടു ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷയും മറ്റന്നാൾ പരിഗണിക്കും.
ജില്ലാ കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ഇ ആർ വിനോദ് റിപ്പോർട്ടറിനോട് പറഞ്ഞു. കസ്റ്റഡി അപേക്ഷ പോലീസ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മന്ത്രിയെ അക്രമിച്ചെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും പ്രോസിക്യൂഷൻ ഹാജരാക്കിയില്ല. അസാധാരണമായി പൊലീസ് നടപടി വൈകിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യം നൽകാനുള്ള സാഹചര്യം ഒഴിവാക്കും വിധം മന്ത്രിയുടെ ഗൺമാന്റെ ഉൾപ്പടെ മൊഴി ആസൂത്രിതമായാണ് പൊലീസ് എടുത്തിട്ടുള്ളതെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. തുടർ നടപടികളുമായി മുന്നോട്ട് പോകും. മേൽക്കോടതിയെ സമീപിക്കും. മന്ത്രിയുടെ പരിക്ക് എന്ന ഗൂഢാലോചന അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ല. കോടതിയിൽ പൊലീസ് ഉന്നയിച്ച വാദങ്ങളിൽ വൈരുധ്യങ്ങളുണ്ട്. അത് ഉൾപ്പെടെ
ചൂണ്ടിക്കാണിച്ച് മേൽക്കോടതിയെ സമീപിക്കുമെന്നും ഷമ്മാസ് പറഞ്ഞു.
ഫെബ്രുവരി 25ന് വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. 27ന് പുലർച്ചെ മന്ത്രിയെ ഡിസ്ചാർജ് ചെയ്തു. ശേഷം വീട്ടിൽ പൂർണവിശ്രമത്തിലായിരുന്നു മന്ത്രി.
Content Highlight : Health Minister Veena George injured case; the court rejected the bail application of ksu protesters