

കൊല്ലം: ഇരവിപുരം സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ ആർഎസ്പിയിൽ പൊട്ടിത്തെറി. ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ നൗഷാദ് രാജിവെച്ചു. രാജി സംബന്ധിച്ചുള്ള വിവരം സംസ്ഥാന സെക്രട്ടറി എ എ അസീസിനെ നൗഷാദ് ഫോണിലൂടെ അറിയിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ഇരവിപുരത്ത് മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളെ സ്ഥാനാർത്ഥി ആക്കിയതിലാണ് പ്രതിഷേധം. ചവറ സ്വദേശിയും ആർവൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ വിഷ്ണു മോഹനെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ഇറക്കാനുള്ള നീക്കമാണ് ആർഎസ്പിയിൽ കടുത്ത പോരിന് ഇടയാക്കിയത്.
ഇരവിപുരത്ത് എൻ കെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഷിബു ബേബി ജോൺ പക്ഷം നിലയുറപ്പിക്കുകയായിരുന്നു. കാർത്തിക്കിനെ സ്ഥാനാർത്ഥിയാക്കിയാൽ ആർഎസ്പിയിൽ നിന്ന് രാജിവെയ്ക്കുമെന്നായിരുന്നു ഷിബു ബേബി ജോണിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് വിഷ്ണു മോഹനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ഇതാണ് പാർട്ടിക്കുള്ളിൽ കൂടുതൽ തർക്കങ്ങൾക്ക് ഇടയാക്കിയത്.
കഴിഞ്ഞ രണ്ട് തവണയും സിപിഐഎമ്മിനൊപ്പം നിന്ന മണ്ഡലത്തെ തിരിച്ചു പിടിക്കണമെന്നാണ് ആർഎസ്പിയുടെ ലക്ഷ്യം. എന്നാൽ പാർട്ടിക്ക് അകത്തെ പോര് വിനയാകുമെന്ന ആശങ്ക ജില്ലയിലെ യുഡിഎഫ് നേതാക്കൾക്കടക്കം ഉണ്ട്.
Content Highlights: A clash reportedly occurred within the RSP after disagreements over the selection of a candidate for Eravipuram