

തിരുവനന്തപുരം: ഷോപ്പിംഗ് മാളില്‍ പൊലീസുകാരന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ എസിപിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ടറിനോട്. എല്ലാ വശങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. കേസില്‍ തന്റെ ഒരിടപെടലും ഉണ്ടായിട്ടില്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ ഇടയായ സാഹചര്യം പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഒരക്രമവും അംഗീകരിക്കില്ല. കൃത്യമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകും. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുകൊണ്ടായിരിക്കും നടപടിയെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സി കാര്‍ത്തിക് വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയാണ് ഇപ്പോള്‍ വിവാദമാകുന്ന സംഭവം നടക്കുന്നത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ചായിരുന്നു സംഭവം. മാളിലേക്ക് കുടുംബത്തോടൊപ്പമെത്തിയ എ ആർ ക്യാമ്പിലെ സിപിഒ മിഥുനും എസ്എഫ്ഐ പ്രവർത്തകും തമ്മിലാണ് സംഘർഷം ഉണ്ടായത്. മാളില്‍ നിന്നുമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ന്യൂഇയര്‍ പരിപാടിയിലെ സംഭവത്തെ കുറിച്ചും, 'ഇപ്പോള്‍ പേടിയാണോ അടിക്കണോ' എന്നിങ്ങനെ മിഥുന് പിന്നാലെ നടന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് എസ്എഫ്ഐക്കാരിലെ ഒരാളും മിഥുനും തമ്മില്‍ ഉന്തും തള്ളും നടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ വീഡിയോ പകര്‍ത്തുന്നതും ഈ വീഡിയോയില്‍ കാണാം.
ശംഖുമുഖം ബീച്ചിലെ ന്യൂ ഇയര്‍ രാത്രിയില്‍ സമയപരിധി കഴിഞ്ഞപ്പോള്‍ ഡിജെ പാര്‍ട്ടി അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എസ്എഫ്ഐക്കാരും പൊലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി. അന്ന് എസ്എഫ്ഐ പ്രവര്‍ത്തകരടക്കം അവിടെ കൂടിയവരെ മര്‍ദിച്ച സംഘത്തില്‍ മിഥുനും ഉണ്ടായിരുന്നു എന്നാണ് വിവരം.
Content Highlights: 'No violence against police officers will be tolerated';Thiruvananthapuram City Police Commissioner