രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഹൈക്കോടതിയുടെ അനുമതിയോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഉപയോഗിച്ചത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
dot image

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു മൊഴിയെടുപ്പ്. അതിജീവിത വിദേശത്തെ ഇന്ത്യന്‍ എംബസിയില്‍ എത്തിയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. ഹൈക്കോടതിയുടെ അനുമതിയോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഉപയോഗിച്ചത്.

Also Read:

അതേസമയം, ഒന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. യുവതിയെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന ഒന്നാമത്തെ കേസിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത്. ഈ മാസം 16 മുതല്‍ 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. സമാനമായ ഉപാധികളോടെയാണ് രണ്ടാം ബലാത്സംഗക്കേസിലും രാഹുലിന് ജാമ്യം ലഭിച്ചിട്ടുള്ളത്.

ഒന്നാം ബലാത്സംഗക്കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ രാഹുലിനെതിരെ രൂക്ഷമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള കുറ്റകൃത്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വാധീനശക്തിയുള്ള ആളാണ് രാഹുല്‍ എന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

Also Read:

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൗരവതരമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരമാണ്. എന്തിന് പാലക്കാട് പോയി എന്നതിന് പരാതിക്കാരിക്ക് വിശദീകരണമുണ്ട്. മാര്‍ച്ച് 17ലെ ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെയാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതുകൊണ്ടാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിയെ നിര്‍ബന്ധിച്ചെന്നുമാണ് കോടതി നിരീക്ഷിച്ചത്.

കുട്ടി വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഇതിന് വാട്‌സ്ആപ് ചാറ്റ് തെളിവായി ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ ഒളിവിലായിരുന്നുവെന്ന് ഹൈക്കോടതി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: The confidential statement of the survivor was recorded in the third case against Rahul Mamkootathil. The statement was recorded by the Thiruvalla Magistrate's Court.

dot image
To advertise here,contact us
dot image