പോറ്റിക്ക് BJP നേതാക്കളുമായും അടുത്ത ബന്ധം; ബെംഗളൂരുവിൽ BJP നേതാക്കളുമൊത്ത് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്

എല്ലാ രാഷ്ട്രീയപാർട്ടികളിലെ നേതാക്കളുമായും പോറ്റിക്ക് നല്ല ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകളാണ് റിപ്പോർട്ടർ പുറത്തുവിടുന്നത്

പോറ്റിക്ക് BJP നേതാക്കളുമായും അടുത്ത ബന്ധം; ബെംഗളൂരുവിൽ BJP നേതാക്കളുമൊത്ത് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്
dot image

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണൺ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്തിന്‍റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണ്ണവാതിലുകളുടെ സമർപ്പണത്തിനാണ് ഇരുനേതാക്കളും എത്തിയത്. കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് സദാനന്ദ ഗൗഡ പരിപാടിക്കെത്തിയത്. 2020 ജനുവരി മാസമാണ് സ്വർണ്ണവാതിൽ സമർപ്പിച്ചത്. പോറ്റിയും ബിജെപി നേതാക്കളും ഒരുമിച്ചുള്ള ചിത്രങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

2020 -21 കാലഘട്ടങ്ങളിലെ ചിത്രങ്ങളാണിത്. കർണാടകയുടെ മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന സദാനന്ദ ഗൗഡ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കുമ്പോൾ കേന്ദ്രമന്ത്രി കൂടിയായിരുന്നു. ഉപമുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് അശ്വന്ത് നാരായൺ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്. മണിക്കൂറുകളോളം ഇരു നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് എംപിയുമായ അടൂർ പ്രകാശ്, സിപിഐഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റി പോറ്റിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിരവധി തവണ വന്നിരുന്നുവെന്നതിനുള്ള തെളിവുകൾ റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്. ആദ്യതവണ കടകംപള്ളി സുരേന്ദ്രൻ വന്നപ്പോൾ ഒപ്പം സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ രാജു എബ്രഹാമും ഉണ്ടായിരുന്നു. ഡിഗ്രിക്ക് റാങ്ക് ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നൽകുന്ന ചിത്രവും റിപ്പോർട്ടർ ടി വി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രങ്ങളും റിപ്പോർട്ടർ ടി വി പുറത്തുവിട്ടിരുന്നു. അടൂർ പ്രകാശിനെ താൻ സ്പോൺസർ ചെയ്ത സദ്യ ഉദ്ഘാടനം ചെയ്യാൻ പോറ്റി ശബരിമലയിലെത്തിച്ചിരുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണനാണ് 2017 ജനുവരി ഒന്നിന്റെ സദ്യ ഉദ്ഘാടനം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ പോയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

ഇവയ്‌ക്കെല്ലാം പുറമെ സോണിയ ഗാന്ധിക്കൊപ്പമുള്ള പോറ്റിയുടെ ചിത്രങ്ങളും വലിയ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയിരുന്നു. സോണിയ ഗാന്ധിയുടെ കയ്യിൽ ചരട് കെട്ടികൊടുക്കുന്ന പോറ്റിയുടെ ചിത്രമാണ് വലിയ വിവാദങ്ങൾക്കിടയാക്കിയത്. നിയമസഭയിൽ അടക്കം ഭരണ-പ്രതിപക്ഷ വാക്പോരിന് ഈ ചിത്രം വഴിവെച്ചിരുന്നു.

Content Highlights: Main accused in the Sabarimala gold smuggling case, Unnikrishnan Potty, is reported to have close links with BJP leaders

dot image
To advertise here,contact us
dot image