

കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനം ആവർത്തിച്ച് പി വി അൻവർ. മരുമോനായതിന്റെ ലഹരിയിലാണ് മുഹമ്മദ് റിയാസെന്നും അത് തന്നെയാണ് മരുമോനിസമെന്നും അൻവർ പറഞ്ഞു. വ്യക്തിപരമായി അദ്ദേഹത്തോട് ഒരു വിദ്വേഷവുമില്ല. പക്ഷെ അദ്ദേഹത്തിന്റെ നടപടികൾ ശരിയല്ല എന്നതാണ് തന്റെ നിലപാട്, അതിൽ ഉറച്ചുനിൽക്കുമെന്നും പി വി അൻവർ പറഞ്ഞു. ബേപ്പൂരിലെ ചാലിയം ഹാർബർ സന്ദർശിക്കുകയായിരുന്നു പി വി അൻവർ.
ഒരു സർക്കാരിനെയും സംവിധാനത്തെയും പാർട്ടിയെയും കുടുംബാധിപത്യത്തിലൂടെ ചവിട്ടിപിടിച്ചിരിക്കയാണ്. എന്തിനാണ് വികസന ജാഥ നടത്തുന്നത്. വികസനം ജനങ്ങൾക്ക് നേരിട്ട് അനുഭവപ്പെട്ടാൽ പിന്നെ ജാഥയുടെ ആവശ്യമില്ല, അത് മറ്റൊരു തട്ടിപ്പാണെന്നും പി വി അൻവർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ അൻവർ ബേപ്പൂരിൽനിന്ന് നിന്ന് മത്സരിക്കുമെന്ന വാർത്തകൾക്കിടെയാണ് ജനങ്ങളുമായി സംവദിച്ച് നേതാവ് മണ്ഡലത്തിൽ സജീവമാകുന്നത്. ചാലിയം ഹാർബറിലെത്തി മത്സ്യബന്ധന തൊഴിലാളികളുമായി സംസാരിച്ച അൻവർ, മണ്ഡലത്തിൽ വികസനം ഉണ്ടായില്ലെന്ന് ആരോപിച്ചു. തൊഴിലാളികളെ കുറിച്ച് മുഹമ്മദ് റിയാസ് പ്രസംഗത്തിൽപോലും പറയാറില്ലെന്നും ആകെ പറയുന്നത് ടൂറിസത്തെ കുറിച്ചാണെന്നും അൻവർ പറഞ്ഞു.
അതേസമയം മണ്ഡലത്തിൽ വികസന ജാഥ നടത്തി കളം നിറയുകയാണ് പി എ മുഹമ്മദ് റിയാസ്. എതിർ സ്ഥാനാർത്ഥിയായി പി വി അൻവർ വരുമ്പോൾ ബേപ്പൂരിൽ മത്സരം കടുക്കും. നേതാക്കൾ കളത്തിലിറങ്ങിയതോടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബേപ്പൂരിൽ പ്രചാരണാവേശം ശക്തമായിരിക്കയാണ്.
Content Highlights: P V Anvar visited chaliyam harbour, Harsh criticism against Minister P A Muhammad Riyas