

പാലക്കാട്: ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കൊഴിഞ്ഞാമ്പാറ പൊലീസാണ് ശിവദാസനെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 25നായിരുന്നു ശിവദാസൻ്റെ ഭാര്യ ദീപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. ശിവദാസനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യ ചെയ്തപ്പോഴായിരുന്നു ഞെട്ടിക്കുന്ന വിവരം പുറംലോകമറിയുന്നത്.
ശിവദാസന്റെയും ദീപികയുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞിട്ടും ഇവർക്ക് കുട്ടികളുണ്ടായില്ല. ഇതിൻ്റെ മനോവിഷമത്തിലായിരുന്ന ദീപയെ ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് ശിവദാസൻ വിശ്വസിപ്പിക്കുകയായിരുന്നു. ഒരേ സാരിയിൽ തൂങ്ങാനായിരുന്നു തീരുമാനം. ദീപിക സാരിയിൽ തൂങ്ങിയെങ്കിലും ശിവദാസൻ അതിന് തയ്യാറാകാതെ മാറി നിന്നു. പിന്നാലെ ദീപിക മരിക്കുകയും ഭാര്യ മരിച്ചതായി സമീപവാസികളെ അറിയിക്കുകയുമായിരുന്നു. പൊലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു
Content Highlight : Husband arrested in Palakkad woman Death case. palakkad kottayi native Sivadasan has been arrested.