ആരെയും വേദനിപ്പിക്കരുതെന്ന് കരുതി ആ മനുഷ്യൻ ചില സത്യങ്ങൾ മറച്ചുവെച്ചു, വേട്ടയാടി മതിവരാതെ ചിലർ: ടി സിദ്ദിഖ്

ജീവിച്ചിരിക്കുമ്പോള്‍ വേട്ടയാടിയിട്ട് മതിവരാതെ ചിലര്‍ ഇപ്പോഴും അത് തുടരുകയാണെന്നും സിദ്ദിഖ് പറഞ്ഞു

ആരെയും വേദനിപ്പിക്കരുതെന്ന് കരുതി ആ മനുഷ്യൻ ചില സത്യങ്ങൾ മറച്ചുവെച്ചു, വേട്ടയാടി മതിവരാതെ ചിലർ: ടി സിദ്ദിഖ്
dot image

തിരുവനന്തപുരം: കുടുംബം തകര്‍ത്ത് തന്നെയും മക്കളെയും രണ്ടുവഴിക്കാക്കിയത് ഉമ്മന്‍ചാണ്ടിയാണെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. സ്വയം ശരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ആരെയും വേദനിപ്പിക്കരുത് എന്ന് കരുതി ചില സത്യങ്ങള്‍ ആ മനുഷ്യന്‍ മറച്ചുവെച്ചു എന്നും ജീവിച്ചിരിക്കുമ്പോള്‍ വേട്ടയാടി മതിവരാതെ ചിലര്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുകയാണെന്നും ടി സിദ്ദിഖ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സിദ്ദിഖിന്റെ വൈകാരിക പ്രതികരണം.

'സ്വയം ശരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ആരെയും വേദനിപ്പിക്കരുതെന്ന് കരുതി ചില സത്യങ്ങള്‍ ആ മനുഷ്യന്‍ മറച്ചുവെച്ചു. അതുകൊണ്ട് മാത്രം ഇന്നും ചിലര്‍… ദൈവദൂതനെപ്പോലെ ഒരു മനുഷ്യന്‍… ജീവിച്ചിരിക്കുമ്പോള്‍ വേട്ടയാടിയിട്ട് മതിവരാതെ ചിലര്‍ ഇപ്പോഴും… എന്നും എപ്പോഴും ഉമ്മന്‍ചാണ്ടി… ' എന്നാണ് ടി സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചത്.

തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണ് എന്നാണ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞത്. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്റെ പിതാവിനെ ഗണേഷ് കുമാര്‍ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണത്തിനായിരുന്നു ഗണേഷിന്റെ മറുപടി. 'തെരഞ്ഞെടുപ്പ് വന്നതോടെയാണ് ഉമ്മന്‍ ചാണ്ടിയെ ദ്രോഹിച്ചുവെന്ന് പുതിയ കഥ. ഇത്രയും കാലം ഉമ്മന്‍ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന് അറിയാത്തൊരു രഹസ്യം തെരഞ്ഞെടുപ്പിന് തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി എന്നെ ദ്രോഹിച്ചതിന് കുഴപ്പമൊന്നുമില്ലേ? എന്റെ കുടുംബം തകര്‍ത്ത് എന്റെ മക്കളെയും എന്നെയും രണ്ട് വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മന്‍ ചാണ്ടി മറുപടി പറയുമോ? ഉമ്മന്‍ ചാണ്ടിയുടെ മകന്‍ മറുപടി പറയുമോ? ഉമ്മന്‍ ചാണ്ടിയല്ലേ എന്നെ ചതിച്ചത്. എന്ത് കുറ്റം ചെയ്തിട്ടാണ് 2003 ല്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്. എന്റെ പേരില്‍ ഏത് കേസ് ആണുള്ളത്. ഒരു കുടുംബവഴക്കിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ച് തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു'എന്നാണ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞത്.

സോളാര്‍ക്കേസില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആണെന്ന് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ ആരോപിച്ചിരുന്നു. പത്തനാപുരം മാങ്കോട് നടന്ന രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യവേയാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം പറഞ്ഞത്. 'മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല. എന്റെ പിതാവും ആര്‍ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രയ്ക്കും ദൃഢമായിരുന്നു. ഗണേഷ്‌കുമാറിന്റെ അമ്മയെ ഞാന്‍ ആന്റിയെന്നാണ് വിളിക്കാറ്. എന്നെ സ്‌നേഹിച്ചതു പോലെയാണ് ഗണേഷ്‌കുമാറിനെയും അപ്പന്‍ സ്‌നേഹിച്ചത്. എന്നിട്ടും സോളര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായി. അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസ്സിലാക്കുന്നത്', എന്നായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്.

Content Highlights: oommen chandy hid some truths to avoid hurting others says t siddique amid ganesh kumar remarks

dot image
To advertise here,contact us
dot image