മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാം: സജി ചെറിയാന്‍

ആർക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തില്‍പ്പെട്ടവരാണ് അവിടെ ജയിക്കുന്നതെന്നും മന്ത്രി പറഞ്ഞു

മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാം: സജി ചെറിയാന്‍
dot image

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായി വിമർശനം ഉന്നയിക്കുന്നതിനിടയില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമർശം വിവാദത്തില്‍. 'സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ ഏത് നേതാവാണെങ്കിലും അപകടകരമായ അഭിപ്രായം പറയാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തുമൊക്കെ സംഘടിക്കും. അത് കേരളത്തില്‍ അപകടം ഉണ്ടാക്കും. നിങ്ങള്‍ കാസർകോട് നഗരസഭയിലെ ഭൂരിപക്ഷം പരിശോധിച്ചാല്‍ മതി. ആർക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തില്‍പ്പെട്ടവരാണ് അവിടെ ജയിക്കുന്നുള്ളു. ഒരുസമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് ആ സമുദായത്തില്‍ അല്ലാത്തവർ ജയിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളം പോകണോ' എന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ വാക്കുകള്‍.

മലപ്പുറത്ത് നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ച് വന്നവരുടെ പേരെടുത്ത് നിങ്ങള്‍ വായിച്ചു നോക്ക്. നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതി അങ്ങനെ പോകാന്‍ പാടുണ്ടോ? കാസർകോട് മുന്‍സിപ്പാലിറ്റി എടുത്ത് നോക്കു. നിങ്ങള്‍ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാന്‍ ശ്രമിക്കരുത്. ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും ഒരമ്മപ്പെറ്റ മക്കളെപ്പോലെ ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ എല്ലാവർക്കും മത്സരിക്കണം. എല്ലാവർക്കും ജനാധിപത്യപ്രകിയയില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ടെന്നും സജി ചെറിയാന്‍ കൂട്ടിച്ചേർത്തു.

മുസ്‌ലിം ലീഗ് കേരളത്തില്‍ ഉണ്ടാക്കുന്ന ധ്രുവീകരണം ആർക്കും മനസ്സിലാകാത്തത് അല്ല. മുസ്‌ലിം ലീഗ് ഒരു വിഭാഗത്തെ വർഗ്ഗീയമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നത് വസ്തുതയല്ലേയെന്നും അദ്ദേഹം ചോദിച്ചു. 'ലീഗിന്‍റെ രാഷ്ട്രീയം കേരളത്തില്‍ വർഗ്ഗീയ പലർത്തുന്ന രാഷ്ട്രീയം ആണെന്നുള്ളതാണ് ഞങ്ങളുടെ നിലപാട്. ആ നിലപാട് തന്നെയാണ് ഞാന്‍ പറഞ്ഞത്. ' - സജി ചെറിയാന്‍ പറഞ്ഞു.

മതസൗഹാർദത്തെ തകർത്ത് എങ്ങനേയും പത്ത് വോട്ട് കിട്ടണം. ആ വേദിയില്‍ കയ്യടി കിട്ടാന്‍ വേണ്ടി രണ്ട് സമുദായ നേതാക്കന്മാരില്‍ ഒരാളെ കാറില്‍ കയറ്റി, മറ്റൊരാളെ ഷാള്‍ അണിയിച്ചു എന്ന് പറഞ്ഞ് വിദ്വേഷം കുത്തിനിറച്ചു. ഒരു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് നടത്തിയ ഏറ്റവും വില കുറഞ്ഞ പ്രസ്താവനയാണ് ഇത്. കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷ നേതാവ് നടത്തിയ ശ്രമം അപലപനീയമാണ്. ആ പ്രസ്താവന അദ്ദേഹം പിന്‍വലിച്ച് കേരളത്തിലെ മതേതരവാദികളായ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: A statement made by Kerala minister Saji Cherian regarding Malappuram and Kasaragod has sparked political controversy

dot image
To advertise here,contact us
dot image