

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ബിജെപി അംഗത്തിന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിച്ചതിന് പിന്നാലെ സിപിഐഎമ്മിനെ വിമർശിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ.
ബിജെപിയ്ക്ക് സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ലഭിച്ചത് സിപിഐഐം കാരണമാണെന്നും കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കെന്ന വാർത്ത തെറ്റാണെന്നും കെ പ്രവീൺ കുമാർ പറഞ്ഞു. ബിജെപിയ്ക്ക് സ്ഥിരം അധ്യക്ഷസ്ഥാനം ലഭിച്ചതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം സിപിഐഎമ്മിനാണ്. ഇതിൻ്റെ ജാള്യത മറയ്ക്കാനാണ് കോൺഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കെ പ്രവീൺ കുമാർ പ്രതികരിച്ചു.
കോഴിക്കോട് കോർപ്പറേഷനിൽ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സിപിഐഎം കൗൺസിലർ വിട്ടുനിന്നതിനെ തുടർന്നാണ് ബിജെപി അംഗം വിനീത സജീവൻ നികുതികാര്യ സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. കോർപറേഷന്‍റെ ചരിത്രത്തിൽ ആദ്യമായാണ് നികുതികാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക് ലഭിക്കുന്നത്.
ഒമ്പതംഗ നികുതികാര്യ സ്ഥിരംസമിതിയിൽ നാല് യുഡിഎഫ്, നാല് ബിജെപി, ഒരു എൽഡിഎഫ് എന്നിങ്ങനെയാണ് അംഗങ്ങളുടെ എണ്ണം. വോട്ടെടുപ്പ് നടന്നപ്പോൾ എൽഡിഎഫ് അംഗം വിട്ടുനിന്നു. ഇതോടെ യുഡിഎഫ്, ബിജെപി അംഗങ്ങൾ നാലുവീതമായി. ഇതേതുടർന്ന് നടന്ന നറുക്കെടുപ്പിലാണ് ബിജെപി അംഗം വിനീത സജീവൻ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.
Content Highlight : Kozhikode DCC President K Praveen Kumar criticizes CPI(M) after BJP member gets standing committee chairperson post in Kozhikode Corporation