

തിരുവനന്തപുരം: മേയറാക്കാത്തതിനെ തുടർന്നുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ പഴിച്ച് ആര്‍ ശ്രീലേഖ. വികൃത ബുദ്ധിയുള്ള കുത്തിത്തിരിപ്പുകാരന്‍ കുട്ടിയെ പോലെയാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിഷയത്തിൽ പ്രതികരണവുമായി ശ്രീലേഖ രംഗത്ത് വന്നത്.
'പരീക്ഷയില്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങുന്നവര്‍ക്ക് മൊബൈല്‍ നല്‍കാമെന്ന് പിതാവ് പറഞ്ഞിരുന്നു. ഇരു കുട്ടികളും പരീക്ഷയില്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങി. മൊബൈല്‍ ഫോണ്‍ ആര്‍ക്ക് നല്‍കണമെന്ന കാര്യം കുട്ടികള്‍ അച്ഛന് വിട്ടു. ഉപയോഗിക്കാനുള്ള പ്രാപ്തി നോക്കി അച്ഛന്‍ മൂത്ത മകന് ഫോണ്‍ നല്‍കി. രണ്ട് മക്കള്‍ക്കും സന്തോഷമുള്ള തീരുമാനം. എന്നാല്‍ അയല്‍ക്കാരനായ വികൃത ബുദ്ധിക്കാരന്‍ കുട്ടി കുത്തിത്തിരിപ്പുമായി ഇളയ കുട്ടിയുടെ അടുത്ത് എത്തി. അതുപോലെയാണ് ചില മാപ്രകള്‍ ചെയ്യുന്നത്.' എന്നായിരുന്നു ആര്‍ ശ്രീലേഖ പറഞ്ഞത്.
പാര്‍ട്ടി നിര്‍ദേശത്തിന് പിന്നാലെയാണ് ആര്‍ ശ്രീലേഖ വിശദീകരണവുമായി രംഗത്തെത്തിയത്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളില്‍ പൊതുസമൂഹത്തോട് വിശദീകരണം നല്‍കണമെന്നായിരുന്നു ശ്രീലേഖയ്ക്ക് പാര്‍ട്ടി നല്‍കിയ നിര്‍ദേശം. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളെ പഴിച്ചുകൊണ്ട് ശ്രീലേഖ വീഡിയോ പങ്കുവച്ചത്. പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി വന്നതിന് പിന്നാലെയായിരുന്നു വിശദീകരണം നല്‍കാന്‍ ആര്‍ ശ്രീലേഖയ്ക്ക് നിര്‍ദേശം നല്‍കിയത്.
നേരത്തെ മാധ്യമങ്ങളോട് സംസാരിക്കവെ മേയറാക്കാത്തതിലുള്ള അതൃപ്തി ആര്‍ ശ്രീലേഖ പ്രകടിപ്പിച്ചിരുന്നു. ശ്രീലേഖയുടെ പരസ്യപ്രതികരണത്തിൽ ബിജെപി നേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നു.
Content Highlight; R Sreelekha blamed the media in response to the mayor controversy. Reports say this was due to dissatisfaction within her party.