

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ചികിത്സയ്ക്ക് എത്തിയ പോങ്ങുമ്മൂട് സ്വദേശി രവീന്ദ്രന്‍ നായര്‍ ആണ് ലിഫ്റ്റില്‍ കുടുങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 13-നാണ് സംഭവമുണ്ടായത്. ഇതില്‍ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതിലാണ് നടപടി ഉണ്ടായത്.
സിപിഐ തിരുമല ലോക്കൽ സെക്രട്ടറി കൂടിയായിരുന്ന രവി 2024 ജൂലൈ മാസത്തിലാണ് ലിഫ്റ്റിൽ കുടുങ്ങിയത്. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയതായിരുന്നു ഇയാൾ. ഇതിനിടെയാണ് ലിഫ്റ്റിൽ കുടുങ്ങിയത്. രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. അടുത്ത ദിവസം ലിഫ്റ്റ് ഓപ്പറേറ്റർ എത്തിയപ്പോഴായിരുന്നു രവി ലിഫ്റ്റിൽ കുടുങ്ങിയ വിവരം അറിഞ്ഞത്.
സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. താൻ പല തവണ അലാറം അടിച്ചിട്ടും ആരും എത്തിയില്ലെന്ന് രവി പ്രതികരിച്ചിരുന്നു. വസ്ത്രത്തിൽ മലമൂത്രവിസർജനം ചെയ്തു. മരിച്ചുപോകുമായിരുന്നു. എന്തോ ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും രവി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.
Content Highlights: Human Rights Commission has directed compensation to the patient getting trapped in lift at tvm medical college