

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പേര് ഉയർന്നുവന്ന ഡി മണിയുടെ വളർച്ച ദുരൂഹം. സാധാരണ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന മണിയുടെ വളർച്ച അതിവേഗമായിരുന്നു. ഓട്ടോക്കാരനിൽ നിന്ന് തുടങ്ങിയ മണി ആറ് വർഷം കൊണ്ട് നിരവധി ജോലികളാണ് ചെയ്തത്.
ഓട്ടോ ഡ്രൈവറായിരുന്ന മണിയെയാണ് നാട്ടുകാർക്ക് പരിചയം. അന്ന് ഓട്ടോ മണിയെന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. പിന്നീട് ഒരു ഫിനാൻസ് സ്ഥാപനം ആരംഭിച്ചു. അന്നുതൊട്ട് ഫിനാൻസ് മണി എന്നറിയപ്പെട്ടു. ഇതിനിടയിൽ ഗോൾഡ് ലോൺ ബിസിനസും നടത്തി. പിന്നീടാണ് റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് എത്തിയത്. ഒരുകാലത്ത് തിയേറ്ററിൽ കാന്റീൻ നടത്തി പോപ്കോൺ വിറ്റിരുന്ന മണിയെയും നാട്ടുകാർക്ക് ഓർമയുണ്ട്. വെറും ആറ് വർഷം കൊണ്ട് വലിയ വളർച്ചയാണ് ഇയാൾക്ക് ഉണ്ടായത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പേര് ഉയർന്നുവന്ന ഡി മണിയുടെ ആദ്യ ദൃശ്യങ്ങൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. എസ്ഐടി സംഘം ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് റിപ്പോർട്ടർ പുറത്തുവിട്ടത്. ബാലസുബ്രമണ്യൻ എന്നതാണ് മണിയുടെ യഥാർത്ഥ പേര് എന്നാണ് വിവരം.
ശബരിമല സ്വർണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലയായി ശബരിമലയിലെ ഉന്നതൻ പണം വാങ്ങിയെന്നും വ്യവസായി മൊഴി നൽകിയിരുന്നു. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങൾ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചായിരുന്നു ഇടപാടുകൾ എന്നുമായിരുന്നു ഇയാളുടെ മൊഴി.
മണിയെ എസ്ഐടി സംഘം രണ്ട് ദിവസമായി ചോദ്യം ചെയ്തുവരികയാണ്. പിന്നാലെ രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച വ്യവസായിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിലേക്ക് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം എത്തിയിരുന്നു.
ഡി മണിയെ പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണെന്നാണ് പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു. പഞ്ചലോഹവിഗ്രങ്ങൾ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ദിണ്ടിഗൽ സ്വദേശിയായ ഡി മണിക്ക് പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നും വ്യവസായി മൊഴി നൽകിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ശ്രമം നടന്നു. കേരളത്തിലേക്ക് നിരവധി തവണ ഡി മണി എത്തിയിരുന്നുവെന്നും സംസ്ഥാനത്തുനിന്ന് ഒന്നിലധികം തവണ പുരാവസ്തു കടത്തിയെന്നും മൊഴിയിലുണ്ട്.
Content Highlights: how D Mani had so much wealth and how did he grow?