

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇടതുമുന്നണിയുമായി ഭരണപങ്കാളിത്തം ഉണ്ടാവില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. സിപിഐഎമ്മിന്റെ അഴിമതി തുറന്നുകാട്ടിയതിനാലാണ് കോര്‍പ്പറേഷനില്‍ യുഡിഎഫ് മുന്നേറ്റമുണ്ടായതെന്നും അവരുമായി യാതൊരു കൂട്ടുകെട്ടുമില്ലെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം പാർട്ടി ഏറ്റെടുക്കില്ലെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ഭരണപ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടക്കാണിച്ച് ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫിന് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത തള്ളിക്കൊണ്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ രംഗത്തെത്തിയത്.
സംസ്ഥാനത്ത് ആകെയുള്ള 6 കോര്‍പ്പറേഷനുകളില്‍ അഞ്ചും നഷ്ടമായപ്പോള്‍ എല്‍ഡിഎഫിന് ഏക ആശ്വസമായത് കോഴിക്കോട് കോര്‍പ്പറേഷനായിരുന്നു. യുഡിഎഫ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും നാല് പതിറ്റാണ്ടായി എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷന്‍ തിരിച്ചുപിടിക്കാന്‍ യുഡിഎഫിനായില്ല. എല്‍ഡിഎഫ് 34, യുഡിഎഫ് 26, എന്‍ഡിഎ 13, മറ്റുള്ളവര്‍ 3 എന്നിങ്ങനെയാണ് കക്ഷി നില.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനാണ് കോഴിക്കോട്. എല്‍ഡിഎഫ് 50, യുഡിഎഫ് 18, എന്‍ഡിഎ 7 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷി നില.
Content Highlight; No Governance Tie-Up with Left Front in Kozhikode Corporation: K Praveen Kumar