

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലും നടിയെ ആക്രമിച്ച കേസിലും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫ് യഥാര്‍ത്ഥത്തില്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അതിജീവിതമാരുടെ ആക്ഷേപങ്ങളും പരാതികളും പീഡനങ്ങളും ഉയര്‍ന്നുവരുമ്പോള്‍ അതിനെ സാധൂകരിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ ഉയർന്ന രണ്ടാമത്തെ ആക്ഷേപം ബോധപൂര്‍വ്വം ഉണ്ടാക്കിയതാണെന്ന് പറയുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തി. കെപിസിസി പ്രസിഡന്റ് തന്നെയാണ് ആ ആക്ഷേപം ഉന്നത പൊലീസ് സംവിധാനത്തിന്റെ മുന്നില്‍ എത്തിച്ചത്. എന്നിട്ട് ഇപ്പോഴും മാറിനിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കുന്ന ജീര്‍ണമായ നിലപാട് സ്വീകരിച്ചുകൊണ്ടിരിക്കുന്നു', എം വി ഗോവിന്ദന്‍ പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ ദിലീപിനെ അനുകൂലിച്ച് നടത്തിയ പരാമര്‍ശത്തെ കുറിച്ച് സൂചിപ്പിച്ച എം വി ഗോവിന്ദന്‍ അടൂര്‍ പ്രകാശ് തിരുത്തിയെങ്കിലും ആ തിരുത്തല്‍ ശരിയാകുന്നില്ല എന്നുള്ളതാണ് യുഡിഎഫ് കണ്‍വീനറുടെയും കോണ്‍ഗ്രസിന്റെയും നിലപാടുകള്‍ വ്യക്തമാക്കുന്നതെന്ന് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ പറയാന്‍ ബിജെപിക്കും യുഡിഎഫിനും ഒന്നും ഉണ്ടായില്ലെന്നും അവര്‍ ശബരിമല പ്രശ്‌നത്തെ കുറിച്ചാണ് പറയാന്‍ ശ്രമിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുള്‍പ്പെടെയുള്ളവര്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പറഞ്ഞെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്‌ലാമിയുടെ പൂര്‍ണമായ പിന്തുണയോട് കൂടിയാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നേരിടാന്‍ നിലവിലുള്ള യുഡിഎഫിന് ആവില്ല എന്ന് അവര്‍ക്ക് മനസ്സിലായെന്നും അതുകൊണ്ട് പരസ്യമായിട്ട് തന്നെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിമിയുമായും എസ്ഡിപിഐയുമായും ചേര്‍ന്നുകൊണ്ട് ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
'ഈ കൂട്ടുകെട്ട് കേരളത്തില്‍ ഏറ്റവും ശക്തിയായി രൂപപ്പെട്ടത് വടക്കന്‍ കേരളത്തിലാണ് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം. നൂറുകണക്കിന് സീറ്റുകളില്‍ യുഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും ചേര്‍ന്ന് മത്സരിക്കുകയാണ്. ഒരു ഭാഗത്ത് ബിജെപി ഭൂരിപക്ഷ വര്‍ഗീയത കൈകാര്യം ചെയ്യുമ്പോള്‍ ലീഗും കോണ്‍ഗ്രസും ന്യൂനപക്ഷ വര്‍ഗീയത കൈകാര്യം ചെയ്യുന്നു', എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
Content Highlights: M V Govindan against UDF and Congress