'നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്': ഗർഭഛിദ്രത്തിന് രാഹുൽ തന്ന മരുന്ന് കഴിച്ചതിന് ഡോക്ടർ വഴക്ക് പറഞ്ഞെന്ന് യുവതി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്താണ് ആദ്യത്തെ മരുന്ന് കഴിക്കുന്നതെന്നും കടുത്ത രക്തസ്രാവമുണ്ടായെന്നുമാണ് യുവതി സുഹൃത്തിനോട് പറയുന്നത്

'നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്': ഗർഭഛിദ്രത്തിന് രാഹുൽ തന്ന മരുന്ന് കഴിച്ചതിന് ഡോക്ടർ വഴക്ക് പറഞ്ഞെന്ന് യുവതി
dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഗര്‍ഭഛിദ്രത്തിന് നല്‍കിയ മരുന്ന് ഉപയോഗിച്ചതിന് ഡോക്ടര്‍ വഴക്ക് പറഞ്ഞതായി യുവതി. ഇതാരാ നിങ്ങള്‍ക്ക് കൊണ്ട് തന്നതെന്നും നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നതെന്നും ഡോക്ടര്‍ ചോദിച്ചതായാണ് യുവതി പറയുന്നത്.  'ഇതാരാ നിങ്ങൾക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്. പ്രിസ്ക്രിപ്ഷൻ പോലും ഇല്ലാതെ, ഒരു സ്കാൻ റിപ്പോർട്ട് പോലും എടുക്കാതെ, നിങ്ങൾ അത്രയും
പീക്ക് ആയി നിൽക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്' എന്ന് ഡോക്ടർ‌ ചോദിച്ചതായും യുവതി വെളിപ്പെടുത്തുന്നുണ്ട്. കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കിൽ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു എന്ന് പറയുന്ന യുവതി വേദനയോടെയാണ് സംഭവങ്ങൾ വിവരിക്കുന്നത്.

ഗർഭഛിദ്രത്തെ തുടർന്ന് ശാരീരികമായും മാനസികമായും അനുഭവിക്കേണ്ടി വന്ന ദുരനുഭവം യുവതി പങ്കുവെയ്ക്കുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. ഈ ശബ്ദരേഖയിലാണ് യുവതി ഇക്കാര്യം പറയുന്നത്. കുറച്ചുദിവസം കൂടി കാത്തിരുന്നെങ്കില്‍ തനിക്ക് ആ കുഞ്ഞിനെ നഷ്ടമാകുമായിരുന്നില്ല എന്ന് പറയുന്ന യുവതി വേദനയോടെയാണ് നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്താണ് ആദ്യത്തെ മരുന്ന് കഴിക്കുന്നതെന്നും കടുത്ത രക്തസ്രാവമുണ്ടായെന്നുമാണ് യുവതി സുഹൃത്തിനോട് പറയുന്നത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്‍കി. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതി മുഖ്യമന്ത്രി സ്വീകരിച്ചതിന് പിന്നാലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു.

Content Highlights: Woman says doctor scolded her for taking medicine Rahul mamkoottathil gave her for abortion

dot image
To advertise here,contact us
dot image