പാലത്തായി പീഡനക്കേസ് വിധി കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നത്; അധ്യാപകന് എല്ലാ പിന്തുണയും നൽകും: ബിജെപി

'പൊലീസിലെ മൂന്ന് വിഭാഗങ്ങള്‍ അന്വേഷിച്ചിട്ടും അധ്യാപകനെതിരെ ഒരു തെളിവും കണ്ടെത്താനായില്ല'

പാലത്തായി പീഡനക്കേസ് വിധി കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നത്; അധ്യാപകന് എല്ലാ പിന്തുണയും നൽകും: ബിജെപി
dot image

കണ്ണൂര്‍: പാലത്തായി പീഡനക്കേസ് വിധി കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ചിത്ത്. കേസിന്റെ വാദംകേട്ട ഡസ്‌കിലല്ല വിധിപറഞ്ഞതെന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നും രഞ്ചിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊലീസിലെ മൂന്ന് വിഭാഗങ്ങള്‍ അന്വേഷിച്ചിട്ടും അധ്യാപകനെതിരെ ഒരു തെളിവും കണ്ടെത്താനായില്ല. എന്നാല്‍ അവസാനമായി അന്വേഷിച്ച തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാര്‍ കൃത്രിമ തെളിവുകളുണ്ടാക്കി അധ്യാപകനെ കുടുക്കുകയായിരുന്നുവെന്നും ബിജെപി ആരോപിക്കുന്നു.

സിപിഐഎം, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവ നടത്തിയ ഗൂഢാലോചനയാണ് അധ്യാപകനെതിരെയുള്ള കേസ്. ഈ വിധിക്കെതിരെ മേല്‍ കോടതികളെ സമീപിക്കും. അധ്യാപകന് എല്ലാ പിന്തുണയും നല്‍കുമെന്നും ബിജെപി വ്യക്തമാക്കി.

2019-ലെ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് സാമൂഹികമാധ്യമത്തില്‍ കുറിച്ചത് മുതലാണ് മതതീവ്രവാദ സംഘടനകള്‍ അധ്യാപകനെതിരെ തിരിഞ്ഞതെന്നും രഞ്ചിത്ത് ആരോപിച്ചു. സംസ്ഥാന സമിതിയംഗം യു ടി ജയന്തന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി സി മനോജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകൻ പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാർച്ച് 17നാണ് യുപി സ്‌കൂൾ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളിൽ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.

2021ൽ ഡിവൈഎസ്പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കുട്ടിയുടെ സുഹൃത്ത്, നാല് അധ്യാപകർ എന്നിവരുൾപ്പടെ 40 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്.

Content Highlights: BJP state secretary K Ranjith says Palathayi case verdict will break faith in court

dot image
To advertise here,contact us
dot image