സെക്രട്ടറിയേറ്റ് യോഗത്തിനിടെ ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രിയുടെ കോൾ; ചർച്ചയ്ക്ക് ക്ഷണം; വൈകിട്ട് കൂടിക്കാഴ്ച

ചര്‍ച്ചയ്ക്ക് മുന്‍പ് തീരുമാനമെടുക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം. ഇത് സിപിഐ അംഗീകരിച്ചതായും സൂചനയുണ്ട്

സെക്രട്ടറിയേറ്റ് യോഗത്തിനിടെ ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രിയുടെ കോൾ; ചർച്ചയ്ക്ക് ക്ഷണം; വൈകിട്ട് കൂടിക്കാഴ്ച
dot image

തിരുവനന്തപുരം: പിഎം ശ്രീയില്‍ ഇടഞ്ഞ് നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ നേരിട്ട് കളത്തിലിറങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണില്‍ ബന്ധപ്പെട്ടു. പിഎം ശ്രീ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനിടെയാണ് മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ ഫോണില്‍ ബന്ധപ്പെട്ടത്. ഉച്ചതിരിഞ്ഞ് 3.30 ന് ആലപ്പുഴയില്‍വെച്ച് കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. സിപിഐ മുതിര്‍ന്ന നേതാക്കളെയും മുഖ്യമന്ത്രി കാണും. ചര്‍ച്ചയ്ക്ക് മുന്‍പ് തീരുമാനമെടുക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം. ഇത് സിപിഐ അംഗീകരിച്ചതായും സൂചനയുണ്ട്.

സിപിഐയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം ആലപ്പുഴയില്‍ ചേരുകയാണ്. ഇതിന് തൊട്ടുമുന്‍പാണ് ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്‍പ് സിപിഐ തീരുമാനമെടുക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍പ് തീരുമാനമെടുക്കേണ്ടെന്നാണ് സിപിഐയുടെ തീരുമാനം. വൈകിട്ട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പിഎം ശ്രീയെ എതിര്‍ത്തുകൊണ്ടുള്ള തീരുമാനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ ധരിപ്പിക്കും.

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഐഎമ്മിന്റെ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് സിപിഐഎം ഈ നിലപാടിലെത്തിയത്. അതേസമയം, തുടര്‍ നടപടികളില്‍ തിടുക്കം കാണിക്കേണ്ടെന്നും സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥ തലത്തിലെ ഫയല്‍ നീക്കത്തില്‍ തിടുക്കം കാണിക്കില്ല. പദ്ധതി നടപ്പാക്കേണ്ട സ്‌കൂളുകളുടെ പട്ടിക ഉടന്‍ കൈമാറില്ല. പദ്ധതി നടപ്പാക്കാന്‍ മേല്‍നോട്ട സമിതിയെ നിയോഗിക്കും. ഉടന്‍ എല്‍ഡിഎഫ് യോഗം ചേരും. എല്‍ഡിഎഫ് യോഗത്തിന് ശേഷം സബ് കമ്മിറ്റി ഉള്‍പ്പെടെ തീരുമാനിക്കാനും സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാറിനായിരുന്നു പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം തയ്യാറാക്കിയത്. ഒക്ടോബര്‍ 23 ന് ധാരണാപത്രം ഒപ്പിട്ട് കൈമാറി. ഇതിന് മുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയോ വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല. ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. അമര്‍ഷം പരസ്യമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് വാര്‍ത്തയിലൂടെ മാത്രമാണ് അറിഞ്ഞതെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. സിപിഐ ഇടഞ്ഞതോടെ അനുനയ നീക്കവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് ആദ്യം രംഗത്തെത്തിയത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായി എം എ ബേബി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കടുത്ത അതൃപ്തി അറിയിച്ച രാജ, സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചെന്നും ആരോപിച്ചിരുന്നു.

Content Highlights- CM Pinarayi vijayan called binoy viswam to discuss pm shri project issue

dot image
To advertise here,contact us
dot image