
കാസര്‍കോട്: എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ ഹൈക്കമാന്‍ഡ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പില്ലെന്നും എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴാണ് ഗ്രൂപ്പെന്നും മുരളീധരന്‍ പറഞ്ഞു. ഓരോ നേതാക്കള്‍ക്കും ഓരോരോ അഭിപ്രായമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ എല്ലായിടത്തും വര്‍ക്കിങ് പ്രസിഡന്റ് അല്ലേയെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിലെ വര്‍ക്കിങ് പ്രസിഡന്റ് സംബന്ധിച്ച ചോദ്യത്തിന് മുരളീധരന്റെ മറുപടി. 'യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കും. ജനാധിപത്യ പാര്‍ട്ടി ആയത് കൊണ്ട് അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടാകും. എല്ലാ നേതാക്കന്മാരുമായി ആലോചിച്ചിട്ടാണ് ദേശീയ നേതൃത്വം തീരുമാനമെടുത്തത്', മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണവും സ്വത്തും അപഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ പിന്തുണയോടെ കൂടി നടത്തിയ നീക്കങ്ങള്‍ പുറത്ത് വരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംരക്ഷിക്കാന്‍ ഏല്‍പ്പിച്ചവര്‍ തന്നെ സംഹാരകരായെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെയുള്ള ഇഡി സമന്‍സിലും മുരളീധരന്‍ പ്രതികരിച്ചു. 'ഇ ഡി സമെന്‍സ് അയച്ചത് യാഥാര്‍ത്ഥ്യം. അത് ലാവലിന്‍ വിഷയത്തില്‍ ആണോ ലൈഫ് വിഷയത്തില്‍ ആണോ എന്ന കാര്യം മാത്രമേ സംശയമുള്ളു. അയച്ച നോട്ടീസ് എങ്ങനെ ആവിയായി പോയെന്ന് അറിയണം. ഇന്‍ഡ്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാരെ പോലും ജയിലില്‍ അടയ്ക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇന്‍ഡ്യാ സഖ്യത്തിലെ മുഖ്യമന്ത്രിയുടെ മകന് മുന്നില്‍ ഇ ഡി യ്ക്ക് നിശബ്ദത? നരേന്ദ്രമോദിയില്‍ പിണറായി വിജയന് വിശ്വാസമുണ്ട്. അതാണ് സമന്‍സ് ആവിയായി പോയത്', കെ മുരളീധരന്‍ പറഞ്ഞു.
Content Highlights: K Muraleedharan about Youth Congress president and group fight in Congress