
പാലക്കാട്: ഷൊർണൂരിൽ പതിനാല് വയസ്സുകാരനെ പൊലീസ് ഉദ്യോഗസ്ഥ മർദിച്ചെന്ന് പരാതി. ചേലക്കര പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായ ജാസ്മിനെതിരെയാണ് പരാതി. പരാതിയിൽ ഷൊർണൂർ പൊലീസ് കേസെടുത്തു. ഷൊർണൂരിൽ വാടക ക്വോട്ടേഴ്‌സിൽ താമസിക്കുന്ന 14 കാരനാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മർദനമേറ്റത്.
പതിനാലുകാരനും കുടുംബവും താമസിക്കുന്ന ക്വോട്ടേഴ്‌സിന് സമീപത്തായാണ് പൊലീസ് ഉദ്യോഗസ്ഥയായ ജാസ്മിനും വാടകയ്ക്ക് താമസിക്കുന്നത്. രാത്രികാലങ്ങളിൽ ഇവർ താമസിക്കുന്ന ക്വാട്ടേഴ്‌സുകളിലേക്ക് ആരോ കല്ലെറിയുന്നത് പതിവാണ്. ഈ കല്ലെറിയുന്നത് 14കാരനാണെന്ന് ആരോപിച്ചാണ് മർദിച്ചതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.
മർദനത്തിന് പിന്നാലെ കുട്ടിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് താലൂക്ക് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി. മറ്റാരോ കല്ലെറിഞ്ഞത് താനാണ് ചെയ്തതെന്ന് പറഞ്ഞ് ഒരു കാരണവുമില്ലാതെയാണ് അയൽവാസിയായ പൊലീസുകാരി തന്നെ മർദിച്ചതെന്ന് കുട്ടിയും പ്രതികരിച്ചു.
Content Highlights: Complaint alleges female police officer beating 14 year old in Shoranur