
കൊല്ലം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം നേതാവ്. മധ്യസ്ഥ ചർച്ചയ്ക്ക് എത്തിപ്പോൾ കണ്ണനല്ലൂൽ സ്റ്റേഷനിലെ പൊലീസ് മർദിച്ചുവെന്നാണ് നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. പിന്നാലെ തനിക്കുണ്ടായ അനുഭവം റിപ്പോർട്ടറിനോയും സജീവ് പങ്കുവെച്ചിരുന്നു.
മധ്യസ്ഥ ചർച്ചയുടെ കാര്യം സംസാരിക്കാനായി സ്റ്റേഷനിലെത്തിയ തന്നെ ഒരു കാര്യവുമില്ലാതെ കണ്ണനല്ലൂർ സ്റ്റേഷൻ സിഐ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് സജീവ് ആരോപിക്കുന്നത്. ഫേസ്ബുക്കിൽ ഇട്ടത് പാർട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും തന്റെ അനുഭവമാണെന്നും സജീവ് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിൻ്റെ പേരിൽ തന്നെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്താലും ഒരുകുഴപ്പവും ഇല്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഈ മാസം നാലിനായിരുന്നു സംഭവമെന്നായിരുന്നു പിന്നീട് റിപ്പോർട്ടറിനോട് സംസാരിക്കവെ സജീവ് വ്യക്തമാക്കിയത്. ഒരു കുടുംബ പ്രശ്‌നം പരിഹരിക്കാനാണ് ഇടപെട്ടത്. പെൺകുട്ടിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. ഈ പെൺകുട്ടിയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് സജീവ് റിപ്പോർട്ടറിനോട് പറഞ്ഞു. പരാതിക്കാരിയായ പെൺകുട്ടിയെ 'എടീ' എന്നാണ് എസ്‌ഐ വിളിച്ചത്. കുടുംബപ്രശ്‌നം പരിഹരിക്കാനുള്ള ഇടമല്ല പൊലീസ് സ്റ്റേഷനെന്നും പെൺകുട്ടിയോട് എസ്‌ഐ പറഞ്ഞതായി സജീവ് ആരോപിച്ചു.
തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലാണ് പെൺകുട്ടിയോട് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരി സംസാരിച്ചത്. സജീവിന്റെ വിചാരം അവൻ പിണറായിയേക്കാൾ മുകളിലാണെന്നാണ്, അവനേയും കൂട്ടിവന്നാൽ ഇവിടെനിന്ന് നീതികിട്ടില്ലെന്നും പൊലീസുകാരി പെൺകുട്ടിയോട് പറഞ്ഞു. ഇക്കാര്യം സിഐയുടെ അടുത്ത് പറയാൻ എത്തിയപ്പോൾ ലോക്കൽ സെക്രട്ടറിയാണെന്ന് അറിഞ്ഞിട്ടുപോലും മർദിച്ചുവെന്ന് സജീവ് പറഞ്ഞു. തൃശൂരിലെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ ക്രൂരമായി മർദിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് സിപിഐഎം പാർട്ടി നേതാവിന്റെ വെളിപ്പെടുത്തൽ.
Content Highlights: CPIM leader's response with serious allegations against the police