'മതവികാരം വ്രണപ്പെടുത്തി'; മനാഫിനെതിരെ കർണാടക പൊലീസിൻ്റെ എഫ്ഐആർ

ധർമ്മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്

'മതവികാരം വ്രണപ്പെടുത്തി'; മനാഫിനെതിരെ കർണാടക പൊലീസിൻ്റെ എഫ്ഐആർ
dot image

ബെംഗളൂരു: ലോറി ഉടമ മനാഫിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തി. ഉഡുപ്പി ടൗൺ പൊലീസാണ് എഫ്ഐആർ ഇട്ടത്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയത്. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. ധർമ്മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ധർമസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ മനാഫ് പങ്കുവെച്ചിരുന്നു. വെളിപ്പെടുത്തലുകൾ വ്യാജമാണെന്ന വാർത്ത വന്നതിന് പിന്നാലെ ഒളിവിൽപ്പോയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മനാഫ് തന്നെ അത് തള്ളിയിരുന്നു. കേരളത്തിലെ ആൾക്കാരെ വിഷയം അറിയിച്ചു. ഇതാണ് താൻ ചെയ്ത തെറ്റ് എന്നായിരുന്നു മനാഫ് പറഞ്ഞത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടെന്നും മനാഫ് പറഞ്ഞിരുന്നു.

ധർമസ്ഥലയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിവാദങ്ങൾ ഉടലെടുത്തത്. കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥിയടക്കം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയായിരുന്നു ശുചീകരണ തൊഴിലാളിയായ സിഎൻ ചിന്നയ്യ പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് ധർമ്മസ്ഥലയിൽ നിരവധി പേരെ കാണാതായതായി പരാതികളും ആരോപണങ്ങളുമെല്ലാം ഉയർന്നിരുന്നു. പിന്നാലെ കർണാടക സർക്കാർ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചിരുന്നു.

ചിന്നയ്യ ഹാജരാക്കിയ തലയോട്ടി ഉൾപ്പെടെയുളള തെളിവുകൾ വ്യാജമാണ് എന്നായിരുന്നു എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയത്. മൊഴി അനുസരിച്ച് ധർമസ്ഥലയിലെ വിവിധയിടങ്ങളിൽ കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും രണ്ടിടങ്ങളിൽ നിന്ന് മാത്രമാണ് അസ്ഥികൾ ലഭിച്ചത്. പിന്നാലെ ഓഗസ്റ്റ് 23-ന് സി എൻ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിരുന്നു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. ഇതിനെ തുട‍ർന്ന് സി എന്‍ ചിന്നയ്യയ്‌ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം കളളസാക്ഷ്യം പറയല്‍, വ്യാജ രേഖ ചമയ്ക്കല്‍, തെളിവുകള്‍ കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയ പത്ത് കുറ്റങ്ങളാണ് ചുമത്തിയത്. ചിന്നയ്യ പറഞ്ഞയിടങ്ങളില്‍ നിന്ന് കണ്ടെത്തിയ അസ്ഥികളെയും ധര്‍മസ്ഥലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണ റിപ്പോര്‍ട്ടുകളെക്കുറിച്ചുമുളള അന്വേഷണം പുരോഗമിക്കുകയാണ്. ചിന്നയ്യ ബെല്‍ത്തങ്ങാടി കോടതിയില്‍ സമര്‍പ്പിച്ച തലയോട്ടിയുമായി ബന്ധപ്പെട്ടാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തിരിക്കുന്നതെന്നായിരുന്നു പൊലീസിൻ്റെ വിശദീകരണം.

ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു സിഎൻ ചിന്നയ്യയുടെ വെളിപ്പെടുത്തൽ. അവസാനം കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥിയടക്കം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയായിരുന്നു അദ്ദേഹം പരാതി നൽകിയത്. ചിന്നയ്യ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെടെയുളള തെളിവുകള്‍ വ്യാജമാണ് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മൊഴി അനുസരിച്ച് ധര്‍മസ്ഥലയിലെ വിവിധയിടങ്ങളില്‍ കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും രണ്ടിടങ്ങളില്‍ നിന്ന് മാത്രമാണ് അസ്ഥികള്‍ ലഭിച്ചത്.

Content Highlights: Manaf charged under Section 299 of the bns

dot image
To advertise here,contact us
dot image