കമ്പി മുറിക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ മഴയുള്ള സമയം തെരഞ്ഞെടുത്തു:ഗോവിന്ദച്ചാമിയുടെ തെളിവെടുപ്പ് പൂർത്തിയായി

'ജയിൽ മോചിതരാവയവരുടെ തുണികൾ ശേഖരിച്ച് വടമുണ്ടാക്കി'

dot image

കണ്ണൂർ: ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുമായുളള തെളിവെടുപ്പ് പൂർത്തിയായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് പ്രതിയെ മാറ്റും. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഹാക്സോ ബ്ലേഡ് അന്തേവാസിയിൽ നിന്നാണ് ലഭിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ജയിൽ മോചിതരാവയവരുടെ തുണികൾ ശേഖരിച്ച് വടമുണ്ടാക്കി. ഫെൻസിങ്ങിന്റെ തൂണിൽ കുരുക്കിട്ട് തുണി കൊണ്ടുണ്ടാക്കിയ വടത്തിലൂടെ മുകളിൽ കയറി. തിരിച്ചിറങ്ങാനും തുണി കൊണ്ടുണ്ടാക്കിയ വടം ഉപയോഗിച്ചതായും ഗോവിന്ദച്ചാമി മൊഴി നൽകിയിട്ടുണ്ട്.

സെല്ലിൽ നിന്നിറങ്ങിയ ശേഷം രണ്ട് മണിക്കൂറിലധികം ഒളിച്ചിരുന്നു. സെല്ലിന് സമീപം സിസിടിവി ഇല്ലെന്ന് അറിയാമായിരുന്നു. ജയിൽ ചാടാനുള്ള ആസൂത്രണം ഒറ്റക്കായിരുന്നുവെന്നും ആരുടേയും സഹായം ലഭിച്ചില്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ജയിലിൽ ഉപേക്ഷിച്ച തുണികളാണ് ശേഖരിച്ചത്. കമ്പി തുരുമ്പിക്കാൻ ഉപ്പിട്ടു, മുറിക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ മഴയുള്ള സമയം തെരഞ്ഞെടുത്തുവെന്നും പ്രതി വെളിപ്പെടുത്തി. എന്നാൽ ഗോവിന്ദച്ചാമിയുടെ മൊഴികൾ പൂർണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

കുറച്ച് ദിവസമായി കൃത്യമായ തയ്യാറെടുപ്പിലായിരുന്നു ഗോവിന്ദച്ചാമി. ചപ്പാത്തിമാത്രം കഴിച്ച് ശരീരഭാരം പകുതിയാക്കി. ആർക്കും ഒരു സൂചന പോലും കൊടുത്തില്ല. പതിവ് പോലെ സഹതടവുകാർക്കൊപ്പം സെല്ലിലെത്തിയ ഗോവിന്ദച്ചാമി ഇന്നലെയും കൃത്യ സമയത്ത് തന്നെ ഉറങ്ങാന്‍ കിടന്നു. വാർഡന്‍റെ പതിവ് പരിശോധന സമയത്തും ഗോവിന്ദച്ചാമി ഉറങ്ങുന്നത് കണ്ട് ഉറപ്പുവരുത്തിയിരുന്നതാണ്. വാർഡന്‍ പോയ തക്കം നോക്കി ഉറക്കം നടിച്ച പ്രതി ഉണർന്നു. പിന്നാലെ നേരത്തെ തയ്യാറാക്കിയ പ്ലാന്‍ ഓരോന്നോരോന്നായി പ്രതി നടപ്പിലാക്കുകയായിരുന്നു.

ഉപ്പിട്ട് ദ്രവിപ്പിച്ച സെല്ലിന് കമ്പി പുറത്ത് നിന്ന് കാണാത്ത വിധം ശബ്ദമുണ്ടാക്കാത മുറിച്ചു. പിന്നാലെ കറുത്ത ഷർട്ടും കറുത്ത പാന്‍സും ഇട്ട് ഒന്നരയോടെ പതിയെ സെല്ലിന് പുറത്തേക്കിറങ്ങി. 4നാല് മണിവരെ ജയില്‍ വളപ്പില്‍ തന്നെ പതുങ്ങിയിരുന്നു. കൂറ്റന്‍ മതില്‍ ചാടിക്കടക്കുന്നതിനായി തടവുകാരുടെ ഉണക്കാനിട്ട മുണ്ടും പുതപ്പുമെടുത്ത് വടമുണ്ടാക്കി. വെള്ളം ശേഖരിക്കാനായി വെച്ച ഡ്രം മതിലിന് ചാരിവെച്ച് അതിന് മുകളിൽ കയറി വടം മുകളിലേക്ക് എറിഞ്ഞ് സാഹസികമായി മതില്‍ചാടിക്കടന്നു. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടെന്ന് ഗോവിന്ദച്ചാമി തന്നെ മൊഴി നൽകിയിരുന്നു. സംസ്ഥാനം വിടാനായിരുന്നു പദ്ധതി. മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

ഇന്ന് പുലർച്ചെ ഒന്നരയോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെ പൊലീസ് കണ്ടെത്തി. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഇയാളെ പൊലീസ് കണ്ണൂർ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയിൽ മേധാവി വ്യക്തമാക്കി.

പുലര്‍ച്ചെ ഒന്നേകാലോടെ സെല്ലിൽ നിന്നിറങ്ങിയ ഗോവിന്ദച്ചാമി ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തിയെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തുടര്‍ന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെന്‍സിങ്ങിലേക്ക് എറിയുകയായിരുന്നു. ഇതുവഴി പുറത്തേക്ക് ചാടി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ജയില്‍ അധികൃതര്‍ മതിലില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ വടം കണ്ടത്. ഇതോടെ ഓരോ സെല്ലുകളായി പരിശോധിച്ചു.

ഗോവിന്ദച്ചാമിയാണ് ചാടിപ്പോയതെന്ന് സെല്ലിനടുത്തെത്തിയപ്പോള്‍ മാത്രമാണ് ജയില്‍ അധികൃതര്‍ തിരിച്ചറിഞ്ഞത്. ഗോവിന്ദച്ചാമി ജയില്‍ ചാടി മൂന്നുമണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് അക്കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചു. ആറുമണിയോടെ ജയില്‍ചാട്ടം സ്ഥിരീകരിച്ചു. ഏഴുമണിയോടെ മാത്രമാണ് പൊലീസ് പരിശോധന ആരംഭിച്ചതും കണ്ണൂര്‍ പൊലീസിന് വിവരം കൈമാറിയതും.

Content Highlights: How Govindachamy Escaped From Jail

dot image
To advertise here,contact us
dot image