
തിരുവനന്തപുരം: വിഎസ് ഭാഷയിലും പ്രയോഗത്തിലും സ്വന്തമായ ഒരു ശൈലി പ്രയോഗിച്ച നേതാവെന്ന് വിഎസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ വി സുധാകരൻ. വിഎസിന് പ്രവർത്തനത്തിൽ, സംഭാഷണത്തിൽ അദ്ദേഹത്തിന്റേതായ ഒരു രീതിശാസ്ത്രമുണ്ടായിരുന്നു. അഭിസംബോധന ചെയ്യുന്ന സമൂഹമേതെന്ന് മനസിലാക്കിയ ശേഷമേ വിഎസ് ഭാഷ പ്രയോഗിക്കുകയുള്ളൂ. ഏഴാം ക്ലാസ് വരെ മാത്രമേ വിദ്യാഭ്യസം നേടിയുളളൂ എങ്കിലും ഭാഷാശാസ്ത്രം പഠിച്ചവരേക്കാൾ മികച്ചതായി വിഎസ് സംസാരിക്കുമായിരുന്നു എന്നും കെ വി സുധാകരൻ പറഞ്ഞു. സങ്കീർണമായ കാര്യങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
'ചാക്യാർകൂത്ത് കാണുന്നത് പോലെയാണ് വിഎസിന്റെ പ്രസംഗമെന്ന് കലാകാരൻ ജയരാജ് വാര്യർ പറഞ്ഞിട്ടുണ്ട്. ആടിയുലഞ്ഞ്, സകല നാഡീ ഞരമ്പുകളും പ്രയോഗിച്ചാണ് വിഎസ് പ്രസംഗിക്കുക. എല്ലാ രീതിയിലും തന്നിലേക്ക് ആകർഷിക്കാവുന്ന തരത്തിൽ വിഎസ് തന്റെ ഭാഷയെ മാറ്റിയിരുന്നു. സങ്കീർണമായ കാര്യങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു' എന്നും കെ വി സുധാകരൻ പറഞ്ഞു.
അതേസമയം, വിഎസിന്റെ ഭൗതിക ശരീരത്തെ വഹിച്ചുകൊണ്ടുള്ള വാഹനം ആലപ്പുഴയിലേക്ക് പുറപ്പെട്ടു. ദേശീയപാത വഴി പോകുന്ന വാഹനം രാത്രിയോടെ ആലപ്പുഴയിലെത്തും.
കഴിഞ്ഞ ദിവസമാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വി എസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസിന്. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി എസ് അച്യുതാനന്ദൻ.
Content Highlights: VS Achuthanandan was a leader who spoke accoring to masses