
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ശശി തരൂർ എം പി. വി എസിൻ്റെ വിയോഗത്തിൽ ജനലക്ഷങ്ങളുടെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ താനും പങ്കുചേരുന്നുവെന്ന് ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
'ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാവും, മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവ്. ജനപക്ഷ കമ്മ്യൂണിസ്റ്റ്. എല്ലാ ജനകീയ സമരങ്ങളുടെയും അമരത്ത് അദ്ദേഹം ഉണ്ടായിരുന്നു. ഇന്ത്യാ ചൈനാ യുദ്ധകാലത്ത് ഇന്ത്യൻ സൈനികർക്കായി രക്തദാനം നടത്തിയ ദേശസ്നേഹിയായ കമ്മ്യൂണിസ്റ്റായിരുന്നു വി എസ്. ജനലക്ഷങ്ങളുടെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.ആദരാഞ്ജലികൾ.' ശശി തരൂർ കുറിച്ചു.
ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.
Content Highlights- Shashi Tharoor on V S Achuthanandan's demise