
ഡല്‍ഹി: പൊലീസ് മര്‍ദ്ദനത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പൊലീസിനെതിരായ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇവ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും എം എ ബേബി പറഞ്ഞു.
സിപിഐഎം നിയമിച്ച പൊലീസ് അല്ല, സ്ഥിരം സംവിധാനം ആണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും എം എ ബേബി ആഞ്ഞടിച്ചു. റഫറി ഒരു ടീമിന് വേണ്ടി കളിക്കുന്നത് പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി നിലക്കൊള്ളുന്നതെന്ന് എം എ ബേബി പറഞ്ഞു. ഇത് അപകടകരമായ അവസ്ഥയാണെന്നും ഇൻഡ്യാ സഖ്യം ശക്തമായി പ്രതിഷേധിക്കുമെന്നും എം എ ബേബി പറഞ്ഞു.
അതേസമയം, പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് പ്രതികരിച്ചത്. കേരളത്തില്‍ ഡിവൈഎഫ്ഐ നേതാവിന് പോലും രക്ഷയില്ലെന്നും സതീശന്‍ പറഞ്ഞു. കെ എസ് യു നേതാക്കളെ തലയില്‍ തുണിയിട്ട് കയ്യാമം വച്ച് കോടതിയില്‍ ഹാജരാക്കിയ ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
'പൊലീസുകാര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ്. അത്തരം പൊലീസുകാര്‍ ചെവിയില്‍ നുള്ളിക്കോളൂ. ഒരുത്തനും കാക്കിയിട്ട് നടക്കില്ല.' എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മൗനം ഭയം മൂലമാണെന്നും കേരളത്തിലെ പൊലീസിനെ മുഖ്യമന്ത്രി തീവ്രവാദികളാക്കി മാറ്റി എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. 'തൃശ്ശൂരിലെ ഡിവൈഎഫ്ഐ നേതാവ് പറയുന്നു ജില്ലാ നേതൃത്വം കവര്‍ച്ചക്കാര്‍ ആണെന്ന്, അപ്പോള്‍ സംസ്ഥാന നേതൃത്വം കൊള്ളക്കാരാണ്. കളങ്കിതമായ എല്ലാ ഇടപാടുകളിലും സിപിഐഎം നേതാക്കള്‍ പ്രതികളാകുന്നു.' വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: M A Baby about Custodial assault