'കുഞ്ഞുങ്ങളെ സുരക്ഷിതമാക്കാന്‍ തയ്യാറാകണം, അതിന് പ്രാപ്തിയില്ലെങ്കില്‍ കളഞ്ഞിട്ട് പോകട്ടെ' ; സുരേഷ് ഗോപി

കുട്ടി മരിച്ചത് നിര്‍ഭാഗ്യകരമാണെന്നും അനാസ്ഥയുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു

dot image

കൊച്ചി: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ വൈദ്യുതി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എംപി. കുട്ടി മരിച്ചത് നിര്‍ഭാഗ്യകരമാണെന്നും അനാസ്ഥയുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

വിഷയത്തില്‍ മറ്റ് രാഷ്ട്രീയം കാണരുത്. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത അവസാനിപ്പിക്കണം. സംഭവത്തില്‍ ഡിഇഒയാണ് ഉത്തരം പറയേണ്ടത്. സ്‌കൂള്‍, കുഞ്ഞുങ്ങള്‍ എന്നിവ സുരക്ഷിതമാക്കാന്‍ തയ്യാറാകണം. അതിന് പ്രാപ്തിയില്ലെങ്കില്‍ കളഞ്ഞിട്ട് പോകട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്ന് രാവിലെ സ്കൂളിൽ കളിക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.

പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഭൂമിയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സൈക്കിള്‍ ഷെഡിന് അനുമതി ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ലൈന്‍ കവചിത കേബിളുകള്‍ ആക്കി മാറ്റാന്‍ കെഎസ്ഇബി സ്‌കൂളിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നെന്നും അടുത്ത മാനേജ്‌മെന്റ് കമ്മിറ്റിക്ക് ശേഷം അറിയിക്കാം എന്നായിരുന്നു സ്‌കൂളിന്റെ മറുപടിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎസ്ഇബിക്ക് എതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

Content Highlights- Suresh Gopi reacts to electric shock death of student in Kollam Thevalakkara School

dot image
To advertise here,contact us
dot image