
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന അഭിപ്രായം തനിക്ക് ഇല്ലെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ റിപ്പോർട്ടറിനോട്. കുടുംബം മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മകന് അവൻ പഠിച്ച മേഖലയിൽ ജോലി നൽകണമെന്ന ആവശ്യം മന്ത്രി പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതായും വീടിന്‍റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനുള്ള സഹായം ഉറപ്പുനൽകിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നുതന്നെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ ചാണ്ടി ഉമ്മനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വിശ്രുതൻ പറഞ്ഞു. ചാണ്ടി ഉമ്മൻ തുടക്കം മുതൽക്കേ തന്റെ കൂടെ നിൽക്കുന്നയാളാണ്. താൻ ആദ്യം ദുഃഖം പങ്കുവെക്കുന്നത് അദ്ദേഹത്തോടാണ്. മകളെയും ഭാര്യയെയും കാണാതെ വിഷമിച്ചുനിൽകുന്ന സമയത്താണ് അദ്ദേഹം വരുന്നത്. അത് ഒരു ആശ്വാസമായിരുന്നുവെന്നും വിശ്രുതൻ പറഞ്ഞു.
വീണാ ജോർജ് വരാൻ വൈകിയതിൽ തങ്ങൾക്ക് പരിഭവമില്ലെന്നും വിശ്രുതൻ പറഞ്ഞു. വീട്ടിലേക്ക് വരുമെന്ന് മന്ത്രി ഉറപ്പുനൽകിയതാണ്. എന്നാൽ ചില കാര്യങ്ങൾ കൊണ്ട് വൈകിയതാണ്. മന്ത്രി രാജിവെക്കണമെന്ന് തനിക്ക് അഭിപ്രായമില്ല. അങ്ങനെ പറയുന്നതിൽ തനിക്ക് താത്പര്യവുമില്ല. ബിന്ദു മരിക്കാനിടയായ സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കണം എന്നത് മാത്രമാണ് ആവശ്യമെന്നും വിശ്രുതൻ കൂട്ടിച്ചേർത്തു.
Content Highlights: minister need not resign at kottayam medical college accident, says Visruthan