തദ്ദേശ തിരഞ്ഞെടുപ്പിൽ 'പിണറായിസം' ഇല്ല; എൽഡിഎഫിൽ നിന്നും യുഡിഎഫിൽ നിന്നും പിന്തുണ സ്വീകരിക്കും: പി വി അന്‍വർ

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ഒരു മുന്നണിയിലേക്കും ഇല്ലെന്നും അന്‍വര്‍ പറഞ്ഞു

dot image

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ 'പിണറായിസം' ഇല്ലെന്നും യുഡിഎഫുമായും എല്‍ഡിഎഫുമായും സമവായം ഉണ്ടാക്കാമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'പിണറായിസം' നിയമസഭയിലാണ്. ആ പോരാട്ടം തുടരുമെന്നും പി വി അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പരമാവധി ആളുകളെ മത്സരിപ്പിക്കാനാണ് തീരുമാനം. പ്രാദേശിക അടിസ്ഥാനത്തില്‍ സഖ്യം രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം താഴെത്തട്ടിലുള്ളവര്‍ക്ക് നല്‍കും. വര്‍ഗീയ കക്ഷികളൊഴികെ സഹകരണം ആവശ്യപ്പെടുന്നവരോട് തിരിച്ച് സഹകരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാനാണ് ആലോചന. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും പിന്തുണ സ്വീകരിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ഒരു മുന്നണിയിലേക്കും ഇല്ലെന്നും അന്‍വര്‍ പറഞ്ഞു. ആരുടെ വാതിലും തല്‍ക്കാലം മുട്ടാനോ തുറക്കാന്‍ ആവശ്യപ്പെടാനോ പോകില്ല. ചക്കയിട്ടപ്പോ മുയല് ചത്ത കഥയുണ്ട്. എല്ലാ ചക്കയിടുമ്പോഴും മുയല് ചാവുമെന്നാണ് ചിലര്‍ പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

പാപ ഭൂമിയില്‍ തലതല്ലിയാണ് യൂദാസ് മരിച്ചതെന്നും ആ അനുഭവം അന്‍വര്‍ ഓര്‍മ്മപ്പെടുത്തുന്നുവെന്നുമുള്ള എ കെ ബാലന്റെ പരാമര്‍ശത്തിലും അന്‍വര്‍ പ്രതികരിച്ചു. 'ഈ പറയുന്നയാള്‍ ഒരു പണിയും ഇല്ലാതെ ആലത്തൂരിലെ വീട്ടിലിരിക്കുകയാണ്. അന്‍വറിനെതിരെ പറഞ്ഞിട്ട് പിണറായി വിജയന്റെ പക്കല്‍ നിന്നും എന്തെങ്കിലും സൗകര്യം കിട്ടുമോയെന്ന് നോക്കുകയാണ്. പി വി അന്‍വര്‍ പൊതുരംഗത്തുള്ളയാളാണ്. ബാലേട്ടന്‍ അവനവന്റെ കാര്യം നോക്കിയാല്‍ മതി. പിണറായിസം അവസാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന് പഞ്ചായത്തിലെങ്കിലും നിലയും വിലയുമുണ്ട്. അതും കളയരുത്', പി വി അൻവർ പറഞ്ഞു.

സൂംബ ഡാന്‍സ് പിണറായിയുടെ ഏറ്റവും ലേറ്റസ്റ്റായ തട്ടിപ്പാണെന്നും പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ പരാജയപ്പെട്ടതോടെയാണ് സൂംബ അവതരിപ്പിച്ചത്. കുട്ടികള്‍ പിരിമുറുക്കത്തിലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അനാവശ്യമായ സിലബസ് കുത്തിനിറച്ചതാണ് കുട്ടികളുടെ പിരിമുറുക്കത്തിന് കാരണം. ജീവിതത്തില്‍ ഒരു ഉപകാരവും ഇല്ലാത്ത സാധനങ്ങളാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതില്‍ 50 ശതമാനവും. അത് പരിഹരിക്കാതെ മുഖ്യമന്ത്രി ഡാന്‍സ് കളിക്കുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. ഏറ്റവും പിരിമുറുക്കം അനുഭവിക്കുന്നത് മലപ്പുറത്തെ പ്ലസ് വണിലെ വിദ്യാര്‍ത്ഥികളാണ്. മലബാറിന് പുറത്തുള്ള സ്‌കൂളുകളില്‍ ആവശ്യത്തിലധികം ഡിവിഷനുണ്ട്. മലപ്പുറത്ത് മൈക്ക് വെച്ചിട്ടാണ് ക്ലാസ് എടുക്കുന്നത്. ഈ സ്‌ട്രെസ്സൊന്നും മുഖ്യമന്ത്രി കാണുന്നില്ല. എന്തെല്ലാം നാടകങ്ങളാണ്. മാസ് സൈക്കോളജിയെ അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. ഈ ഡാന്‍സ് പിണറായിസത്തിന്റെ നെഞ്ചത്തേക്കാണ് ചെല്ലുന്നത്. മുഖ്യമന്ത്രിയുടെ ട്രാപ്പില്‍ എല്ലാവരും വീണെന്നും പി വി അന്‍വര്‍ പറഞ്ഞു.

Content Highlights: no 'Pinarayism' in the local body elections Will accept support from LDF and UDF said PV Anvar

dot image
To advertise here,contact us
dot image