
ആലപ്പുഴ: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് അമ്പത് വർഷം പിന്നിടുമ്പോൾ ഓർമ്മകൾ പങ്കുവെച്ച് മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. അടിയന്തരാവസ്ഥ കാലത്ത് നാല് മാസം ജയിലിൽ കിടന്നിരുന്നവെന്നും വിദ്യാർത്ഥി ആയതിനാലാണ് പിന്നീട് മോചനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ കോഫി വിത്ത് അരുണിലാണ് അദ്ദേഹം
അടിയന്തരാവസ്ഥ ഓർമ്മകൾ പങ്കുവെച്ചത്.
'1975 ജൂൺ 25ന് ഏകദേശം ഉച്ച കഴിഞ്ഞാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ആ സമയത്ത് കുമാരപുരത്ത് ഞാൻ ഒരു എസ്എഫ്ഐ പരിപാടിയിലായിരുന്നു. അവിടെ ഇലക്ഷൻ പ്രചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പതിവില്ലാത്ത രീതിയിൽ യോഗത്തിന് ചുറ്റും ധാരാളം പൊലീസുകാർ നിൽക്കുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും അപ്പോൾ ഞാൻ അത് കാര്യമാക്കിയിരുന്നില്ല. സമ്മേളനം കഴിഞ്ഞ ഞാൻ നേരെ പോയത് പാളയത്തേക്കാണ്. ആ സമയത്താണ് കേരള കൗമുദി പത്രത്തിൽ നിന്ന് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന വാർത്ത ഞാൻ കാണുന്നത്.'- ജി സുധാകരൻ പറഞ്ഞു.
അടിയന്തരാവസ്ഥയുടെ ഏഴാം ദിനത്തിൽ എസ്എഫ്ഐയുടെ അഖിലേന്ത്യാ കമ്മിറ്റി പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ചിരുന്നതും അദ്ദേഹം ഓർത്തെടുത്തു. അന്ന് ജി സുധാകരൻ എൽഎൽബി വിദ്യാർത്ഥിയായിരുന്നു. പക്ഷേ പരീക്ഷയ്ക്ക് പകരം അദ്ദേഹം പോയത് പഠിപ്പ് മുടക്കൽ സമരത്തിനായിരുന്നുവെന്നും തുടർന്ന് യൂണിവേഴ്സിറ്റി കൊളജിലെ 2000 ത്തോളം വരുന്ന വിദ്യാർത്ഥികളുമായി സമരത്തിനിറങ്ങുന്ന സമയത്ത് രഹസ്യ പൊലീസ് തങ്ങളുടെ അടുത്തെത്തി കുട്ടികളുമായി പ്രകടനത്തിന് പോകരുതെന്ന് നിർദേശം നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു, പിന്നീട് സമരത്തിനെത്തിയ കേന്ദ്ര സംസ്ഥാന ജില്ലാ ഭാരവാഹികളും കൊളജിലെ മറ്റ് ഭാരവാഹികളും ചേർന്ന് 23 പേർ മാത്രം ഉൾക്കൊള്ളുന്ന രീതിയിൽ പ്രകടനം നടത്തി. സമരത്തിനിടെ കിഴക്കേക്കോട്ട ഭാഗത്ത് വെച്ച് വലിയൊരു പൊലീസ് വാൻ വന്ന് തങ്ങളെ തടയുകയായിരുന്നുവെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസുകാർ ഒരുപാട് തല്ലിയെന്നും ജി സുധാകരൻ അനുസ്മരിച്ചു.
'അന്നത്തെ സമരത്തിൽ എംഎ ബേബി ഉണ്ടായിരുന്നു. പൊലീസിൻ്റെ അതിക്രമത്തിൽ എൻ്റെ കണ്ണാടിയും വാച്ചും പഴ്സും ഒക്കെ പോയെന്നും രാത്രി പച്ചവെള്ളം പോലും തരാതെ പൊലീസ് പട്ടിണിക്കിടുകയായിരുന്നു. പിന്നീട് രാത്രി ആയപ്പോൾ അന്നത്തെ എംപിയായിരുന്ന കെ അനിരുദ്ധൻ, അന്നത്തെ എംഎൽഎമാരായ പാറശ്ശാല സത്യനേശൻ, നെയ്യാറ്റിൻകര എംഎൽഎ പരമശിവൻ പിള്ള, സോഷ്യലിസ്റ്റ് പാർട്ടി നേതാവ് സോമശേഖരൻ നായർ തുടങ്ങിയവർ വന്നു. തുടർന്ന് ഇവർ പൊലീസുകാരുമായി വാക്കുതർക്കത്തിലേർപ്പെട്ടതും സുധാകരൻ അനുസ്മരിച്ചു.
അന്നത്തെ അറസ്റ്റിന് ശേഷം നേരെ കൊണ്ടുപോയത് അട്ടക്കുളങ്ങര സബ്ജയിലിലേക്കായിരുന്നുവെന്നും അവിടെ 14 ദിവസം കിടന്നെന്നും അദ്ദേഹം ഓർത്തെടുത്തു. പിന്നീട് ഇഎംഎസ്, എകെജി, സുശീല ഗോപാൽ, കെഎം ജോർജ് , ആ ബാലകൃഷ്ണ പിള്ള, പിന്നെ മറ്റ് ചില എംഎൽഎമാരും അട്ടക്കുളങ്ങരയിലേക്ക് കൊണ്ടുവന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവരെ വിട്ടയച്ചു. തങ്ങളെ മാത്രം വിട്ടയച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ കൈയിലുണ്ടായിരുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റ് കണ്ട് വിദ്യാർത്ഥി എന്ന നിലയിൽ പരിഗണിച്ചാണ് കോടതി വെറുതെ വിട്ടതെന്നും ജി സുധാകരൻ അടിയന്തരാവസ്ഥയുടെ ഓർമ്മകൾ പങ്കുവെച്ചു.
Content Highlights:G Sudhakaran shares memories of the Emergency period