
ന്യൂ ഡൽഹി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ മുന്നണിയെ കൂടുതൽ വിപുലീകരിക്കുമെന്നും വിട്ടുപോയ ഒരുപാട് പേരെ കൂട്ടിച്ചേർക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കെപിസിസി പ്രസിഡന്റ്, നേതാക്കൾ, ലീഗ് നേതാക്കൾ എന്നിവരുമായെല്ലാം ആലോചിച്ചാകും വിപുലീകരണം ഉണ്ടാകുക എന്നും ജോസ് കെ മാണിയെ അടക്കം തിരിച്ചുകൊണ്ടുവരുന്നത് ആലോചിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. സിപിഐ യുഡിഎഫിലേക്ക് വരണമെന്നും മുൻപ് സഹകരിച്ചിരുന്ന പാർട്ടി ആണെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാണിച്ചു.
പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചുള്ള ഒരു ചർച്ചയും ഇപ്പോൾ ആവശ്യമില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. യുഡിഎഫ് പ്രവേശനത്തിനുള്ള അവസരം ഇല്ലാതെയാക്കിയത് പി വി അൻവർ തന്നെയാണ്. അൻവറുമായി താൻ സംസാരിച്ചപ്പോൾ അദ്ദേഹം ഒരു നിബന്ധനയും വെച്ചിരുന്നില്ല. അൻവർ സന്നദ്ധനാണെങ്കിൽ വീണ്ടും ചർച്ച ചെയ്യുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സഹകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് എൽഡിഎഫിനോട് എന്തുകൊണ്ട് ആ ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി അടൂർ പ്രകാശ് പറഞ്ഞു. എൽഡിഎഫ് ഒരിക്കൽ ജമാഅത്തെ ഇസ്ലാമിയുടെ സഹകരണം വാങ്ങിയിരുന്നു. ഇപ്പോൾ അവർ യുഡിഎഫിനോട് ഒരു താത്പര്യം കാണിക്കുന്നുണ്ടെങ്കിൽ അവരെ ഒഴിവാക്കി നിർത്തണം എന്ന് പറയുന്നതിൽ കാര്യമില്ല. തരൂരുമായി ബന്ധപ്പെട്ട് താൻ അഭിപ്രായം പറയാൻ ആളല്ല എന്നും അടൂർ പ്രകാശ് പറഞ്ഞു. അദ്ദേഹം വർക്കിങ് കമ്മിറ്റി അംഗമാണ്. അഭിപ്രായം പറയേണ്ടത് എഐസിസിയാണ് എന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
അൻവറിന്റെ മുന്നണിപ്രവേശനത്തിൽ വി ഡി സതീശനും മറ്റ് യുഡിഎഫ് നേതാക്കളും രണ്ട് തട്ടിലാണ്. കോൺഗ്രസിലെ തന്നെ മുതിർന്ന നേതാക്കളും ലീഗ് നേതാക്കളുമടക്കം അൻവറിനെ മുന്നണിയിലേക്ക് സ്വീകരിക്കാമെന്ന നിലപാടെടുക്കുമ്പോഴാണ് വി ഡി സതീശൻ ഒറ്റപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷവും അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'നോ കമന്റ്സ്' എന്നായിരുന്നു സതീശന്റെ മറുപടി. അന്‍വറിന്റെ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഇത്രയും വോട്ട് കിട്ടുന്നയാളെ തള്ളാന്‍ കഴിയില്ല എന്നാണ് സണ്ണി ജോസഫിന്റെ നിലപാട്. 'അന്‍വര്‍ ഒമ്പത് വര്‍ഷക്കാലം എംഎല്‍എയായിരുന്നു. സര്‍ക്കാരിനെതിരെ ശക്തമായ കാര്യങ്ങള്‍ ഉയര്‍ത്തി രാജി വെച്ചു. അന്‍വറിന് കുറച്ച് ആളുകളുമായി ബന്ധമുണ്ടെന്ന് ജനങ്ങള്‍ തെളിയിച്ചു', എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. അന്‍വറിനെ യുഡിഎഫിലേക്ക് കൂട്ടാതിരുന്നതല്ലല്ലോ, കൂടാതിരുന്നതല്ലേയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സണ്ണി ജോസഫ് മറുപടി നൽകിയിരുന്നു.
Content Highlights: Adoor Prakash says udf will be widened with new parties