ഭാസുരേന്ദ്രബാബു ജയറാം പടിക്കലിനെ കൊല്ലാൻ പദ്ധതി ഇട്ടിരുന്നു; വെളിപ്പെടുത്തി മുൻ എസ് ഐ

ഭാസുരേന്ദ്രബാബുനൊപ്പം പിടികൂടിയ ശശിയെ പിന്നീട് കണ്ടിട്ടില്ലെന്നും പ്രഭാകരൻ പറഞ്ഞു.

dot image

ആലപ്പുഴ: അടിന്തരാവസ്ഥ കാലത്ത് നക്സൽ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതിൻ്റെ പേരിൽ കുപ്രസിദ്ധനായിരുന്ന ഡിജിപി ജയറാം പടിക്കലിനെ വധിക്കാൻ നീക്കമുണ്ടായിരുന്നതായി വെളിപ്പെടുത്തൽ. അന്ന് ചേർത്തല സ്റ്റേഷനിലെ എസ് ഐ ആയിരുന്ന എൻ പ്രഭാകരൻ മലയാള മനോരമ ദിനപത്രത്തിനോടാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

എറണാകുളം നോർത്ത് റെയിൽലെ സ്റ്റേഷനിൽ എത്തുന്ന ഡിജിപി ജയറാം പടിക്കലിനെ കൊലപ്പെടുത്താനുള്ള പദ്ധതി നടപ്പിലാകാതെ പോയതിനെക്കുറിച്ച് വളരെ വിശദമായി എൻ പ്രഭാകരൻ പറയുന്നുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 25-ാമത്തെ ദിവസമാണ് എൻ പ്രഭാകരൻ ചേർത്തല എസ് ഐ ആയി ചുമതലയേൽക്കുന്നത്. ചേ‍ർത്തല പ്രദേശത്ത് സജീവമായിരുന്ന നക്സലൈറ്റുകളെ അരിച്ച് പെറുക്കുന്ന സയമമാണത്. അതിനിടെ ഒരുദിവസം പ്രദേശത്ത് ഒളിവിലിരിക്കുന്ന പ്രധാനപ്പെട്ട ഒരു നക്സലൈറ്റ് നേതാവിനെ പിടികൂടാൻ ഒപ്പം ചെല്ലണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് സിഐ എസ് കെ വിശ്വംഭരൻ ചേർത്തല സ്റ്റേഷനിലെത്തി. ഉച്ച സമയത്ത് സി ഐക്കൊപ്പം പ്രഭാകരനും പൊലീസുകാരും നക്സലൈറ്റ് നേതാവിനെ പിടികൂടാൻ പുറപ്പെട്ടത് പ്രഭാകരൻ ഓർ‌മ്മിച്ചെടുത്തു.

നക്സലൈറ്റ് ഭാസുരേന്ദ്രബാബുവിൻ്റെ സംഘത്തിൽപ്പെട്ട ഒരാൾ ചേർത്ത കെഎസ്ആർടിസി ബസ് സ്റ്റാൻഡ‍ിൽ എത്തുന്നുണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ചിന് കിട്ടിയ വിവരം. ഒടുവിൽ കാത്ത് നിന്ന ആൾ എത്തിയപ്പോൾ പ്രഭാകരൻ തിരിച്ചറിഞ്ഞു. കലവൂർ ബ്ലോക്ക് ജം​ഗ്ഷൻ സ്വദേശി ശശിയായിരുന്നു ബസ് ഇറങ്ങിയത്. പ്രഭാകരൻ്റെ സഹപാഠിയുടെ സഹോദരൻ കൂടിയായിരുന്നു ശശി. പ്രഭാകരനെ കണ്ടപ്പോൾ കുതറിയോടാൻ ശ്രമിച്ച ശശി ശാന്തനായതും ഒപ്പം പോകാൻ തയ്യാറാവുകയുമായിരുന്നു. പോകുന്ന വഴി ചോദ്യം ചെയ്തപ്പോൾ കടക്കരപ്പള്ളിയിൽ പോകുകയാണ് എന്നായിരുന്നു ശശിയുടെ മറുപടി. നക്സലൈറ്റ് സൈദ്ധാന്തികനായ പ്രഭാകരൻ നായരുടെ വീട്ടിലെ ഒളിത്താവളത്തിലേയ്ക്ക് ശശി പൊലീസ് സംഘത്തെ കൂട്ടിക്കൊണ്ടു പോയി.

രണ്ട് മുറിയുള്ള ആ ചെറിയ വീടിൻ്റെ ഒരുമുറിയുടെ പാതി ചാരിയ വാതിൽ തുറന്ന സംഘം കണ്ടത് തറയിൽ പായവിരിച്ച് കിടന്നുറങ്ങുന്ന ഒരാളെയായിരുന്നു. ശബ്ദം കേട്ട് ഉറക്കമുണർന്ന ആൾ കണ്ടത് മുന്നിൽ നിൽക്കുന്ന പൊലീസ് സംഘത്തെയും. കിടന്ന കിടപ്പിൽ അയാൾ തലയിണയ്ക്ക് അടിയിൽ സൂക്ഷിച്ചിരുന്ന തോക്കുമായി ചാടിയെഴുന്നേറ്റു. നക്സലൈറ്റ് നേതാവ് ഭസുരേന്ദ്രബാബുവായിരുന്നു അത്. പൊലീസ് സംഘം തോക്കുചൂണ്ടിയ ഭാസുരേന്ദ്രബാബുവിനെ കീഴടക്കി. പിന്നീട് ആലപ്പുഴയിലെത്തിച്ച് ശശിയെയും ഭാസുരേന്ദ്രബാബുവിനെയും ചോദ്യം ചെയ്തതോടെയാണ് ഡിജിപി ജയറാം പടിക്കലിനെ വധിക്കാനുള്ള പദ്ധതി വെളിപ്പെടുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പായി ഒന്നു മയങ്ങുന്നതിനിടയിലായിരുന്നു ഭാസുരേന്ദ്രബാബു പൊലീസ് പിടിയിലാകുന്നത്. രാത്രി 10.10ന് എറണാകുളം നേർത്ത് റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങുന്ന ജയറാം പടിക്കലിനെ വധിക്കാനുള്ള പ​ദ്ധതികളെല്ലാം സംഘം തയ്യാറാക്കിയിരുന്നു. രണ്ട് ബൈക്കുകളിലായി നാലുപേർ എറണാകുളത്തിന് പോകുക. ഡിജിപി വന്നിറങ്ങുമ്പോൾ ആദ്യം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക. കൂട്ടത്തിൽ പടിക്കലിനെ കൊലപ്പെടുത്തുക എന്നതായിരുന്നു സംഘത്തിൻ്റെ പദ്ധതി. അന്ന് ഭാസുരേന്ദ്രബാബു അറസ്റ്റിലായതോടെ പൊളിഞ്ഞത് കേരളത്തിലെ ഏറ്റവും സമുന്നതനായ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനെ കൊലപ്പെടുത്താനുള്ള പദ്ധതിയായിരുന്നെന്ന് എൻ പ്രഭാകരൻ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൻ്റെ അരനൂറ്റാണ്ട് പിന്നിടുന്ന സമയത്ത് ഓർമ്മിച്ചെടുത്തു.

2002ൽ ക്രൈംബ്രാഞ്ചിൽ നിന്ന് എസ് പി റാങ്കിലാണ് എൻ പ്രഭാകരൻ വിരമിച്ചത്. ഏതാനും വർഷം മുമ്പ് ഭാസുരേന്ദ്രബാബുവിനെ നേരിൽ കാണാനിടയായ സംഭവവും എൻ പ്രഭാകരൻ ഓർമ്മിച്ചെടുക്കുന്നുണ്ട്. ചേർത്തലയിലെ സുഹൃത്തിൻ്റെ വീട്ടിൽ വന്നപ്പോഴാണ് തൻ്റെ പണ്ട് അറസ്റ്റ് ചെയ്ത എസ് ഐയെ കാണാൻ ഭാസുരേന്ദ്രബാബു എത്തിയത്. ഞങ്ങളെ കയ്യിൽകിട്ടിയാൽ പടിക്കൽ കൊല്ലും. അതിന് മുൻപ് അങ്ങോട്ട് ആക്രമിക്കുക, അതായിരുന്നു പദ്ധതിയെന്ന് ഭാസുരേന്ദ്രബാബു പറഞ്ഞതും എൻ പ്രഭാകരൻ ഓർമ്മിച്ചെടുത്തു. അന്ന് ഭാസുരേന്ദ്രബാബുനൊപ്പം പിടികൂടിയ ശശിയെ പിന്നീട് കണ്ടിട്ടില്ലെന്നും പ്രഭാകരൻ പറഞ്ഞു.

Content Highlights: Bhasurendra Babu had planned to kill Jayaram Padikkal; Former SI reveals

dot image
To advertise here,contact us
dot image