
കണ്ണൂർ: കണ്ണൂർ കായലോട് സദാചാര വിചാരണയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പിടിയിലാകാനുള്ള രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നെന്ന് പൊലീസ്. കേസിലെ നാലാം പ്രതി സുനീർ, അഞ്ചാം പ്രതി സക്കറിയ എന്നിവരാണ് രാജ്യം വിട്ടത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. വിദേശത്ത് കടന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും എവിടെക്കാണ് പോയത് എന്നതിൽ കൃത്യമായ ധാരണയില്ല. അതിനാൽ ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കും. യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആൺസുഹൃത്ത് പൊലീസിന് വിശദമായ മൊഴി നൽകിയിരുന്നു. മൊഴിയുടെയും, ആൺ സുഹൃത്തിന്റെ പരാതിയുടെയും അടിസ്ഥാനത്തിലാണ് അഞ്ച് പേരെ പ്രതിചേർത്തു കൊണ്ട് പൊലീസ് കേസ് എടുത്തിരുന്നത്.
അതേസമയം കായലോടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് തലശ്ശേരി എസിപിക്ക് യുവതിയുടെ കുടുംബം പരാതി നൽകിയിരുന്നു. ആൺ സുഹൃത്തിനെ കുറിച്ച് അന്വേഷിക്കണമെന്നും ഇയാളുമായുള്ള ബന്ധമെന്താണ് എന്നത് അന്വേഷിക്കണമെന്നും പരാതിയിൽ കുടുംബം ആവശ്യപ്പെട്ടു. എന്നാൽ റസീനയുടെ മരണത്തിൽ കുടുംബം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ പൂർണമായും നിഷേധിച്ചുകൊണ്ടായിരുന്നു യുവാവ് പൊലീസിന് മൊഴി നൽകിയിരുന്നത്. മൂന്നര വർഷം മുൻപ് പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകൾ ഒന്നും നടന്നിട്ടില്ലെന്നും യുവാവ് പൊലീസിന് മൊഴി നൽകുകയായിരുന്നു.
ഇതിനിടെയാണ് കേസിലെ നാലാം പ്രതിയും , അഞ്ചാം പ്രതിയും രാജ്യം വിട്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നത്. ആൾക്കൂട്ട വിചാരണയെ തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കണ്ണൂർ കായലോട് സ്വദേശിനി വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ എംസി മൻസിലിൽ വി സി മുബഷീർ, കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ, കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്‌നാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം യുവതി കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികിൽ ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് ഇവർ ചോദ്യം ചെയ്തിരുന്നു. ആത്മഹത്യാക്കുറില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
Content Highlights: Two suspects wanted in Kannur Kayalode woman's death have left the country