അമ്പേ പരാജയപ്പെട്ട സ്വരാജിന് ആ പതിനായിരം വോട്ട് ഓക്‌സിജനായി; നിലമ്പൂരില്‍ ഞാന്‍ ജയിക്കും: പി വി അന്‍വര്‍

മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും പ്രാദേശിക സര്‍വേ നടത്തിയെന്നും അതില്‍ നിന്നാണ് ഇക്കാര്യം മനസിലായതെന്നും അന്‍വര്‍

dot image

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ പുറത്തുവരാനിരിക്കെ വെളിപ്പെടുത്തലുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി വി അന്‍വര്‍. യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ ക്രോസ് വോട്ട് ചെയ്തുവെന്നും തനിക്ക് ലഭിക്കേണ്ട പതിനായിരത്തോളം വോട്ടുകള്‍ സ്വരാജിന് ലഭിച്ചുവെന്നും അന്‍വര്‍ വെളിപ്പെടുത്തി. അമ്പേ പരാജയപ്പെട്ട സ്വരാജിന് ആ പതിനായിരം വോട്ടുകള്‍ ഓക്‌സിജന്‍ നല്‍കിയതുപോലെയായെന്നും അന്‍വര്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അൻവറിന്റെ പ്രതികരണം.

മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും പ്രാദേശിക സര്‍വേ നടത്തിയെന്നും അതില്‍ നിന്നാണ് ഇക്കാര്യം മനസിലായതെന്നും അന്‍വര്‍ പറഞ്ഞു. ഷൗക്കത്ത് ജയിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ക്രോസ് വോട്ട് ചെയ്യിപ്പിച്ചതെന്ന് അന്‍വര്‍ ആരോപിച്ചു. അന്‍വറിന് വോട്ട് ചെയ്താല്‍ ഷൗക്കത്ത് ജയിക്കും എന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫിലേക്ക് യുഡിഎഫ് വോട്ടുകള്‍ പോയത്. ഈ നിലയ്ക്കാണ് സ്വരാജിന് പതിനായിരം വോട്ടുകള്‍ ലഭിച്ചത്. തന്നെ സംബന്ധിച്ച് അത് വലിയ നഷ്ടമാണ്. തോറ്റമ്പി കിടക്കുന്ന സ്വരാജിന് അത് ആശ്വാസമായെന്നും അന്‍വര്‍ പറഞ്ഞു.

ക്രോസ് വോട്ട് ചെയ്യും എന്നറിഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയ അബദ്ധമാണ് അവര്‍ ചെയ്തത്. 40,000 ല്‍ ഒതുങ്ങുന്ന സ്വരാജിന് പതിനായിരം കൊടുത്ത് 50,000 ആക്കുന്ന അവസ്ഥയുണ്ടാക്കി. ആ പതിനായിരം വോട്ട് സ്വരാജിനെ രണ്ടാം സ്ഥാനത്ത് എത്തിക്കും. ആര്യാടന്‍ ഷൗക്കത്ത് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നും അന്‍വര്‍ പറഞ്ഞു.

മണ്ഡലത്തില്‍ മികച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും അന്‍വര്‍ പറഞ്ഞു. സര്‍വേ ഫലം അതാണ് സൂചിപ്പിക്കുന്നത്. മലയോര മേഖലയിലെ 90 ശതമാനം വോട്ട് ലഭിച്ചു എന്നാണ് മനസിലാക്കുന്നത്. സ്ത്രീ വോട്ടുകളും ന്യൂജന്‍ വോട്ടുകളും വലിയ അളവില്‍ ലഭിച്ചു. വന്യജീവി പ്രശ്‌നമാണ് മണ്ഡലത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. ദൈവം തുണച്ചാല്‍ താന്‍ കേരള നിയമസഭയില്‍ എത്തുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- P V Anvar reveal how 10,000 vote gone to ldf candidate m swaraj in Nilambur By election

dot image
To advertise here,contact us
dot image