'ഭരണവിരുദ്ധ വികാരമില്ല, നിലമ്പൂരില്‍ മികച്ച വിജയം നേടും'; പ്രതീക്ഷ പങ്കുവെച്ച് സ്വരാജ്

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ സ്വരാജ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു

dot image

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സ്ഥാനാര്‍ത്ഥി എം സ്വരാജ്. നല്ല പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നിലമ്പൂരില്‍ മാറ്റം പ്രകടമായിരുന്നുവെന്നും ഭരണ വിരുദ്ധ പ്രതികരണമുണ്ടായിട്ടില്ലെന്നും സ്വരാജ് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ സ്വരാജ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

'20 ദിവസം സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഞാനും എല്‍ഡിഎഫ് പ്രവര്‍ത്തകരും വ്യത്യസ്ത വിഭാഗങ്ങളുമായി ഇടപഴകിയിരുന്നല്ലോ. എവിടെയും ഭരണവിരുദ്ധ വികാരമോ, സര്‍ക്കാര്‍ നടപടിയോടുള്ള വിപ്രതിപത്തിയോ അനുഭവപ്പെട്ടില്ല. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന അനുഭവമാണുണ്ടായത്', സ്വരാജ് പറഞ്ഞു.

M Swaraj
എം സ്വരാജ് വോട്ട് ചെയ്യാനെത്തിയപ്പോൾ

എല്‍ഡിഎഫിന്റെ വിലയിരുത്തല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ പറയുമെന്ന് തോന്നുന്നുവെന്നും സ്വരാജ് പറഞ്ഞു. ഇന്നലെ രാവിലെ മണ്ഡലത്തില്‍ നല്ല മഴയുണ്ടായിരുന്നുവെന്നും അതുകൊണ്ടാം പോളിങ്ങില്‍ കുറവ് സംഭവിച്ചതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. പോളിങ്ങില്‍ എന്തെങ്കിലും മാറ്റം വരുമെന്ന് അറിയില്ലെന്നും മറ്റ് കാരണങ്ങളെ കുറിച്ച് ആധികാരികമായി പറയാന്‍ പറ്റില്ലെന്നും സ്വരാജ് പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 74.35 % പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2021 ല്‍ ഇത് 75.23 ശതമാനമായിരുന്നു. ജൂണ്‍ 23നാണ് നിലമ്പൂരില്‍ വോട്ടെണ്ണല്‍ നടക്കുക. എം സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലായിരുന്നു വോട്ട് ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ട് ചെയ്തത്.

പിണറായി സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച് പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ വീണ്ടുമൊരു വിധിയെഴുത്തിന് കളമൊരുങ്ങിയത്. സ്വരാജിനും ഷൗക്കത്തിനും അന്‍വറിനും മോഹന്‍ ജോര്‍ജിനും പുറമേ ആറ് പേരായിരുന്നു നിലമ്പൂരില്‍ മത്സര രംഗത്തുണ്ടായിരുന്നത്. അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ), എന്‍ ജയരാജന്‍ (സ്വതന്ത്ര സ്ഥാനാര്‍ത്ഥി), പി രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്ര സ്ഥാനാര്‍ത്ഥി), വിജയന്‍ (സ്വതന്ത്ര സ്ഥാനാര്‍ത്ഥി), സതീഷ് (സ്വതന്ത്ര സ്ഥാനാര്‍ത്ഥി), ഹരിനാരായണന്‍ (സ്വതന്ത്ര സ്ഥാനാര്‍ത്ഥി) എന്നിവരാണ് മറ്റുള്ളവര്‍.

Content Highlights: M Swaraj say hope he will win Nilambur by election

dot image
To advertise here,contact us
dot image