വന്യജീവി സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന് വൈകിയെങ്കിലും യാഥാര്‍ത്ഥ്യ ബോധം വന്നത് സ്വാഗതാര്‍ഹം: എം സ്വരാജ്

അബദ്ധം പറയാന്‍ ആര്‍ക്കും അവകാശമുണ്ട്. കേസെടുക്കാന്‍ നിയമവുമില്ല. പക്ഷെ യാഥാര്‍ത്ഥ്യ ബോധത്തോടെ സംസാരിക്കുന്നാണ് നല്ലത് -എം സ്വരാജ് പറഞ്ഞത്

dot image

നിലമ്പൂര്‍: കോണ്‍ഗ്രസ് വന്യജീവി പ്രശ്‌നം ഉയര്‍ത്തുകയാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. വൈകിയെങ്കിലും അവര്‍ക്ക് യാഥാര്‍ത്ഥ്യ ബോധം ഉണ്ടാകുന്നത് സ്വാഗതാര്‍ഹമാണെന്നും ഏത് തിരഞ്ഞെടുപ്പിലും നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും എം സ്വരാജ് പറഞ്ഞു. നാടിന്റെ വികസന സാധ്യതകളും പ്രശ്‌നങ്ങളും ജനക്ഷേമ പദ്ധതികളും ചര്‍ച്ച ചെയ്യുമ്പോഴാണ് തെരഞ്ഞെടുപ്പ് അര്‍ത്ഥപൂര്‍ണമായി മാറുകയെന്നും നിര്‍ഭാഗ്യവശാല്‍ തുടക്കം മുതല്‍ സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ദ്ധയുമുണ്ടാക്കുന്ന രീതിയിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. അതിനെയാണ് തങ്ങള്‍ വിമര്‍ശിച്ചതെന്നും സ്വരാജ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'വന്യജീവി ആക്രമണം നിലമ്പൂര്‍ മണ്ഡലത്തില്‍ സവിശേഷ പ്രാധാന്യമുളളതാണ്. പ്രദേശത്തെ മലയോര കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മലയോര കര്‍ഷകരുടെ ജീവനും കൃഷിവിളകള്‍ക്കും സ്വത്തിനും ഒരു പരിഗണനയും കൊടുക്കാത്തതാണ് വന്യജീവി സംരക്ഷണ നിയമം. അത് ഭേദഗതി ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്'-എം സ്വരാജ് പറഞ്ഞു. 'കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ മുഖ്യമന്ത്രി നിലമ്പൂരിലേക്ക് വരുമ്പോള്‍ അസ്വസ്ഥരാവുകയാണ്. അവരുടെ പ്രധാനപ്പെട്ട നേതാക്കള്‍ വരുമ്പോള്‍ ഞങ്ങള്‍ അങ്ങനെ ചെയ്യാറുണ്ടോ ? ഒരു മുന്നണിയുടെ പ്രചാരണത്തിന് ആര് വരണമെന്ന് മുന്നണിയല്ലേ തീരുമാനിക്കുക? മുഖ്യമന്ത്രി വന്നപ്പോള്‍ എന്തായിരുന്നു നാടിന്റെ പ്രതികരണം എന്ന് പറയേണ്ടതില്ലല്ലോ. ആ അസ്വസ്ഥതയ്ക്ക് പരിഹാരമൊന്നുമില്ല'.-സ്വരാജ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് പെന്‍ഷന്‍ കൊടുക്കുന്നതെന്ന പ്രിയങ്കാ ഗാന്ധിയുടെ പരാമര്‍ശത്തെയും സ്വരാജ് വിമര്‍ശിച്ചു. 'ഇടയ്ക്ക് കേന്ദ്രത്തിന്റെ ഉപരോധത്തെ തുടര്‍ന്ന് കുറച്ചുമാസം കുടിശികയായിരുന്നു. അത് പിന്നീട് ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കുകയാണ്. അബദ്ധം പറയാന്‍ ആര്‍ക്കും അവകാശമുണ്ട്. കേസെടുക്കാന്‍ നിയമവുമില്ല. പക്ഷെ യാഥാര്‍ത്ഥ്യ ബോധത്തോടെ സംസാരിക്കുന്നാണ് നല്ലത്. 60 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം പെന്‍ഷന്‍ ലഭിക്കുന്നവരുടെ എണ്ണം ഇരട്ടിയാവുകയാണ് ചെയ്തത്. കോണ്‍ഗ്രസോ ബിജെപിയോ ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ 1600 രൂപ ക്ഷേമപെന്‍ഷന്‍ ഉണ്ടോ? വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നവര്‍ ജനങ്ങള്‍ക്കുമുന്നില്‍ പരിഹാസ്യരാകും. പെന്‍ഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ചതിലെ ഹൃദയശൂന്യതയെയാണ് ഞങ്ങള്‍ വിമര്‍ശിക്കുന്നത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: M swaraj on nilambur wildlife conflict and congress

dot image
To advertise here,contact us
dot image