'സ്വരാജ് ഈക്വൽ ടു പിണറായി, നിലമ്പൂരിൽ സ്വരാജിനെതിരെ എതിർപ്പ് രൂക്ഷം, തവിടുപൊടിയായി കിടക്കുകയാണ്': പി വി അൻവർ

സ്വരാജ് അല്ലായിരുന്നുവെങ്കില്‍ വോട്ട് ലഭിക്കുമായിരുന്നുവെന്നും അന്‍വര്‍

dot image

നിലമ്പൂര്‍: നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ജയിക്കാന്‍ പോകുന്നില്ലെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. സ്വരാജ് ഇതിനോടകം തോറ്റ് തവിടുപൊടിയായി കിടക്കുകയാണ്. സ്വരാജിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകളുണ്ട്. സ്വരാജ് ഈക്വല്‍ ടു പിണറായി എന്നാണ്. സ്വരാജിനെ പിണറായി വിജയനായാണ് നിലമ്പൂരിലെ സഖാക്കള്‍ കാണുന്നത്. വി എസിനെ പോലും ആക്രമിച്ചവനാണ് സ്വരാജ് എന്നാണ് സഖാക്കള്‍ തന്നോട് പറഞ്ഞത്. തൊഴിലാളികള്‍ക്കിടയിലും സ്വരാജിനെതിരെ എതിര്‍പ്പ് രൂക്ഷമാണ്. സ്വരാജ് അല്ലായിരുന്നുവെങ്കില്‍ വോട്ട് ലഭിക്കുമായിരുന്നുവെന്നും അന്‍വര്‍ റിപ്പോര്‍ട്ടർ 'നിലമ്പൂര്‍ എക്‌സ്പ്രസി'ല്‍ പറഞ്ഞു.

പിണറായി വിജയനും ജനങ്ങളും തമ്മിലാണ് നിലമ്പൂരില്‍ ഏറ്റുമുട്ടലെന്നും അന്‍വര്‍ പറഞ്ഞു. പിണറായി വിജയന്‍ നടത്തുന്നത് ഏകാധിപത്യമാണ്. മുതലാളിവര്‍ഗ, കുടുംബാധിപത്യ പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറി. പിണറായിസത്തിനും മരുമോനും കൂടി കീഴ്‌പ്പെട്ടാല്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും അന്‍വര്‍ പറഞ്ഞു. താന്‍ രാജിവെച്ചിരുന്നില്ലെങ്കില്‍ വന്യ ജീവി പ്രശ്‌നം ആരാണ് ചര്‍ച്ച ചെയ്യുകയെന്നും ഉപതിരഞ്ഞെടുപ്പ് വന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും അടക്കം ആളുകളുടെ അടുത്തുപോയി കാല് പിടിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. പി വി അന്‍വര്‍ രാജിവെച്ചതുകൊണ്ട് അവര്‍ 'അടുക്കള നിരങ്ങുകയാണ്. ജനങ്ങളാണ് വലുത് എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടുവെന്നും അന്‍വര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയും അന്‍വര്‍ തുറന്നടിച്ചു. ഒറ്റപ്പെട്ട് പോരാടരുതെന്ന് പറഞ്ഞ് വിളിച്ചിരുത്തി ചതിച്ചവനാണ് വി ഡി സതീശന്‍ എന്ന് അന്‍വര്‍ പറഞ്ഞു. വി ഡി സതീശന്‍ പിണറായിസത്തിന് കീഴ്‌പ്പെട്ടുവെന്നും അന്‍വര്‍ പറഞ്ഞു. ഷൗക്കത്തിനെതിരെ നിലമ്പൂരില്‍ ശക്തമായ എതിര്‍പ്പുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. പിണറായി വിജയനേക്കാള്‍ ഒരു വിഭാഗം ആളുകള്‍ ഷൗക്കത്തിനെ വെറുക്കുന്നുണ്ട്. പിണറായിസത്തെ എതിര്‍ക്കാന്‍ ഷൗക്കത്തിനെ നിര്‍ത്തിയിട്ട് കാര്യമില്ലെന്നും അന്‍വര്‍ പറഞ്ഞു.

സ്വരാജിനെ പിന്തുണച്ചെത്തിയ സാഹിത്യകാരന്മാര്‍ക്കെതിരെയും അന്‍വര്‍ വിമര്‍ശനം ഉന്നയിച്ചു. സാഹിത്യകാരന്മാര്‍ക്ക് അവരുടെ വീട്ടില്‍തന്നെ വോട്ടില്ലല്ലോ എന്നായിരുന്നു അന്‍വര്‍ ചോദിച്ചത്. വന്യജീവി പ്രശ്‌നം രൂക്ഷമായപ്പോഴും മനുഷ്യത്വവിരുദ്ധ പ്രശ്‌നങ്ങള്‍ നടന്നപ്പോഴും ഈ സാഹിത്യകാരന്മാര്‍ എവിടെയായിരുന്നു? അവര്‍ വിഷയത്തില്‍ ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു.

Content Highlights- P V Anvar slam ldf candidate M Swaraj and CM Pinarayi vijayan

dot image
To advertise here,contact us
dot image